കോഴിക്കോട് : സിവിക് ചന്ദ്രൻ കേസിൽ പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പീഡന പരാതി നിലനിൽക്കില്ലെന്ന കോടതി പരാമർശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജിയുടെ ഉത്തരവ് സമൂഹം ചർച്ച ചെയ്യേണ്ടതാണെന്ന് സത്താർ പറഞ്ഞു. കോടതി വിധിയെ വനിതാ കമ്മീഷൻ എതിർക്കുന്നത് അത്ഭുതകരമാണെന്നും സത്താർ പറഞ്ഞു.
കൺസെന്റ് ഉണ്ടെങ്കിൽ ചിലർക്ക് എല്ലാമായി എന്നാണ്. അത് എന്താണെന്ന് കൃത്യമായി നിർവചിക്കപ്പെടാത്ത കാലത്തോളം, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും ഒരു കൺസെന്റായി കണക്കാക്കാം എന്ന വാദത്തിലും ന്യായം നിഴലിക്കുന്നുണ്ട്. ആഭാസകരമായ വസ്ത്രം ധരിക്കുന്ന രീതികൾ പൊതു ഇടങ്ങളിൽ വർധിച്ചു വരുന്ന ഇക്കാലത്ത് അതെല്ലാം വസ്ത്ര സ്വാതന്ത്യത്തിന്റെ പട്ടികയിൽപ്പെടുത്തി രക്ഷപ്പെടാവുന്നതല്ലെന്നും സത്താർ കൂട്ടിച്ചേർത്തു.
വസ്ത്രം ധരിക്കുന്നത് ശരീരം മറക്കുന്നതിനാണ്. അത് ശരീരം തുറന്നിടുന്നതിന് സമാനമാവരുത്. സ്ത്രീകൾക്ക് തന്നെയാണ് അത് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാൽ കോടതി പരാമർശം സ്ത്രീ സമൂഹത്തിൽ പോസിറ്റീവ് ചർച്ചകൾക്ക് ഇടം നൽകുന്നതിന് പകരം വനിതാ കമ്മീഷൻ പോലുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ അതിനെ എതിർക്കുന്നത് അത്ഭുതകരമാണെന്നും സത്താർ പറയുന്നു.
Comments