ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചതിന് പിന്നിൽ രാഷ്‌ട്രീയ താത്പര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ധ്യാപന നിയമനം ഇല്ലാത്തയാൾക്ക് സർവ്വകലാശാലയിൽ നിയമനം ലഭിച്ചത് രാഷ്‌ട്രീയ നാടകമാണ്. തന്റെ കീഴുദ്യോഗസ്ഥനായ വിസി തന്റെ തീരുമാനത്തിനെതിരെ നീങ്ങുന്നത് അച്ചടക്ക ലംഘനമാണ്. കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ട് മാത്രമാണ് പ്രിയാ വർഗീസിന് നിയമനം ലഭിച്ചത്. കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിൽ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. സർവ്വകലാശാലകളിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചാൻസിലർ എന്ന നിലയിൽ തന്റെ ബാധ്യതയാണ്. തന്റെ തീരുമാനങ്ങളോട് വിയോജിക്കുന്നവർക്ക് കോടതിയിലേക്ക് നീങ്ങാം. എന്നാൽ ചാൻസലറുടെ തീരുമാനം അനുസരിക്കേണ്ട വൈസ് ചാൻസിലർ അതിനെ ചോദ്യം ചെയ്യുന്നത് നിയമപരമായി ശരിയാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
ഭരണഘടന അനുവദിച്ചു നൽകിയ അധികാരങ്ങൾ ഉള്ള രാജ്ഭവനെ തിരുത്താനുള്ള അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണ്. രാജ്ഭവന് നിർദേശം നൽകാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. ഗവർണറുടെ അധികാരത്തെക്കുറിച്ചൊക്കെ അവർക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ചാൻസിലർ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം ഗവർണറുടെ നടപടിക്കെതിരെ പ്രിയാ വർഗീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
Comments