ബഹിരാകാശ ഗവേഷണ മേഖലയിൽ വൻ മുന്നേറ്റമാണ് എല്ലാ രാജ്യങ്ങളും ഇന്ന് നടത്തുന്നത്. ഓരോ നിമിഷവും പുതിയ കണ്ടെത്തലുമായി നിരവധി പേർ എത്തുന്നുണ്ട്. ഭൂമിക്ക് പകരം നിൽക്കാൻ സാധിക്കുന്ന മറ്റൊരു ഭൂമിയായി ചൊവ്വയെ മാറ്റാനുള്ള തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയാണ്. അതിനായി ആദ്യം വേണ്ടത് വെള്ളവും ഭക്ഷണവുമാണ്. വെള്ളത്തിന്റെ അംശം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണവും ഉണ്ടാക്കാനുള്ള സംവിധാനത്തിന്റെ കാര്യത്തിലും ഗവേഷകർ ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ്.
അൽഫാൽഫ എന്ന ചെടി ചൊവ്വയിലെ മണ്ണിൽ വളർത്താനാകും എന്നാണ് യുഎസിലെ ഗവേഷകർ പുതുതായി കണ്ടെത്തിയത്. നേരിട്ടുള്ള ഭക്ഷണമായി അൽഫാൽഫയെ ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും മറ്റ് ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വളർത്താനുള്ള ഒരു മാദ്ധ്യമമായി ഇതിനെ കണകാക്കാനാകും. ചൊവ്വയിലെ മണ്ണുമായി സാമ്യമുള്ള അഗ്നിപർവ്വത മണ്ണിൽ അൽഫാൽഫ ചെടികൾ വളർത്താനാകും. ഇതിനെ മറ്റ് ചെടികൾക്ക് വളമായും ഉപയോഗിക്കാം. ടർണിപ്, റാഡിഷ് , ലെറ്റിയൂസ് തുടങ്ങിയ ചെടികൾക്ക് ഇത് വളമായി ഉപയോഗിക്കാനാകും.
പൂജ കാശിവിശ്വനാഥൻ എന്ന 19 കാരിയുടെ ആശയമാണ് ഈ പരീക്ഷണത്തിലെത്തിച്ചത്. അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മൈക്രോബയോളജി വിദ്യാർത്ഥിനിയായ പൂജ ചൊവ്വയിലെ കൃഷിക്ക് മറ്റ് വഴികൾ കണ്ടെത്തുകയാണ്. ഐഎസ് യുവിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ഡോ. വിജയപളനി പരമശിവനാണ് ഗവേഷണം നടത്തിയത്.
സാധാരണ പൂന്തോട്ടത്തിലെ മണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ, ബസാൾട്ടിക് റെഗോലിത്ത് മണ്ണ് എന്നറിയപ്പെടുന്ന അഗ്‌നിപർവ്വതങ്ങളിൽ നിന്ന് എടുത്ത മണ്ണിൽ ടർണിപ് എങ്ങനെ വളരുന്നുവെന്നാണ് ഗവേഷണം നടത്തിയത്. എന്നാൽ നല്ല വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഈ മണ്ണിൽ ടർണിപ് വിത്തുകൾ തോട്ടത്തിലെ മണ്ണിനേക്കാൾ 7% കൂടുതൽ മുളച്ചു.
ചൊവ്വയിലെ മണ്ണ് ബസാൾട്ട് എന്ന ധാതു കലർന്നതാണ്. പോഷകക്കുറവും കാർബണിന്റെ അഭാവവും കാരണം ഇവിടെ കൃഷി നടത്തുക എന്നത് വലിയ ദൗത്യമാണ്. ലൂസേൺ എന്നും വിളിപ്പേരുള്ള അൽഫാൽഫ ചെടികൾ കാലിത്തീറ്റയെന്ന നിലയിൽ ലോകമെമ്പാടും കൃഷി ചെയ്യാറുണ്ട്. പണ്ട് കാലങ്ങളിൽ ഗ്രീക്ക്, റോമൻ സമൂഹങ്ങൾ പോലും ഇത് കൃഷി ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്.
Comments