ന്യൂഡൽഹി: അതിർത്തി സംസ്ഥാനങ്ങളിലെ ഡിജിപിമാർക്ക് പ്രത്യേക നിർദ്ദേശവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. അതത് പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ആഭ്യന്ത്രരമന്ത്രി നിർദ്ദേശം നൽകിയത്.
പശ്ചിമബംഗാൾ, ബിഹാർ,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഡിജിപിമാരോടാണ് ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ അമിത് ഷാ ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന ദേശീയ സുരക്ഷാ തന്ത്ര സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാജ്യത്തിന്റെയും യുവാക്കളുടെയും ഭാവിയ്ക്ക് വേണ്ടി പോരാടുകയാണെന്നും അതിനാൽ ജാഗ്രതയോടെ എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്ത്, അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ, സൈബർ തട്ടിപ്പ് തുടങ്ങിയ വെല്ലുവിളികളെക്കുറിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടായി.
കഴിഞ്ഞ ദിവസം മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗബലം വർദ്ധിപ്പിക്കുന്നതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. അതിർത്തി രാജ്യങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് വഴി അനധികൃതമായി ആളുകളെ ഇന്ത്യയിലെത്തിച്ച് തങ്ങളുടെ കൂടെ ചേർത്ത് പ്രവർത്തിപ്പിക്കുകയാണ് ഇവരുടെ രീതി.
വ്യാജ രേഖകൾ നിർമ്മിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായിട്ടാണ് ഇവരെ താമസിപ്പിക്കുക. ഇത്തരക്കാരെ താമസിപ്പിക്കുന്നതിനായി അതിർത്തികളോട് ചേർന്നുള്ള പ്രദേശങ്ങളിൽ പുതിയ കോളനികൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. 2018 മുതൽ ഇന്ത്യ- നേപ്പാൾ അതിർത്തികളിൽ 694 മദ്രസകളും പള്ളികളും നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി . ഈ നിർമ്മാണങ്ങൾക്ക് ഏകദേശം 500 കോടി രൂപയോളം ചിലവ് വരും. ഖത്തർ, തുർക്കി, തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ഇതിന് ആവശ്യമായ ഫണ്ടുകൾ സമാഹരിച്ചതെന്നാണ് റിപ്പോർട്ട്.
Comments