തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കേരള സർവ്വകലാശാലയിലും ഗവർണർക്കെതിരെ നീക്കം സജീവമാക്കി സെനറ്റ്. വി.സി നിയമനത്തിന് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചർച്ച ചെയ്യാൻ സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണറുടെ നീക്കത്തിനെതിരെ നിയമനടപടി ഉൾപ്പെടെ ആലോചിക്കാനാണ് യോഗം. സെർച്ച് കമ്മിറ്റിയിലേക്ക് പുതിയ അംഗത്തെ തെരഞ്ഞെടുക്കുവാനുള്ള അജണ്ട ഒഴിവാക്കിയെന്നാണ് സൂചന.
വിദ്യാർത്ഥി സിൻഡിക്കേറ്റ് അംഗ തെരഞ്ഞെടുപ്പും, ഒരു എയ്ഡഡ് കോളേജിൽ സ്വാശ്രയ കോഴ്സ് കൂടി അനുവദിക്കുന്നതും മാത്രമാണ് ഇന്നത്തെ സെനറ്റ് യോഗ അജണ്ടയായി വൈസ് ചാൻസലർ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സർക്കാരിനെ ഞെട്ടിച്ച് സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെ വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയതും ഇന്ന് തുടങ്ങുന്ന സെനറ്റ്, സിൻഡിക്കേറ്റ് യോഗങ്ങൾ ചർച്ച ചെയ്യും.
യോഗത്തിന്റെ അജണ്ടയിൽ വിഷയമില്ലെങ്കിലും പ്രത്യേകമായി അവതരിപ്പിക്കാനാണ് നീക്കം .ഗവർണർക്കെതിരെ നിയമനടപടിയിലേക്ക് പോകാനും ആലോചനയുണ്ട്. ചാൻസലറുടെ പ്രതിനിധിയായി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ദേബാഷിഷ് ചാറ്റർജിയെയും യുജിസി പ്രതിനിധിയായി കർണാടക കേന്ദ്ര സർവ്വകലാശാല വി.സി ബട്ടുസത്യനാരായണയുമാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. കേരള വി.സിക്കായി രാജ്യമാകെ പത്രത്തിൽ പരസ്യം നൽകാനും സർക്കാരിന്റെ സഹായം തേടേണ്ടതില്ലെന്നും രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിലോ സെർച്ച് കമ്മിറ്റിക്ക് യോഗം ചേരാമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.
ചെലവുകൾ രാജ്ഭവൻ വഹിക്കും. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുമ്പോൾ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ടെങ്കിലും ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് സർവ്വകലാശാലയുടെ വാദം. മൂന്നംഗസമിതിയിൽ രണ്ട് അംഗങ്ങളെ നിയമിച്ചതോടെ ഭൂരിപക്ഷമായെന്നും അവർക്ക് നടപടികൾ തുടങ്ങാമെന്നുമാണ് രാജ്ഭവന്റെ മറുവാദം. വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ സർക്കാർ കൊണ്ടുവരുമെന്ന് ഉറപ്പായതോടെയാണ് ഒരു മുഴം മുൻപെ എറിഞ്ഞ് ഗവർണർ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത്.
Comments