ന്യൂഡൽഹി : ഉത്തരേന്ത്യയെ വീണ്ടും ദുതിരത്തിലാക്കി മഹാപ്രളയം. മിന്നൽപ്രളയത്തിലും മേഘവിസ്ഫോടനത്തിലുമായി 31 ഓളം പേർക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ റായ്പൂർ-കുമാൽഡ മേഖലയിലാണ് നാശം വിതച്ചുകൊണ്ട് മേഘവിസ്ഫോടനം ഉണ്ടായത്.
മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 22 ഓളം പേർ മരിച്ചതോടെ ഹിമാചൽ പ്രദേശിലെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. കഷാൻ ഗ്രാമത്തിൽ നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഒരു കുടുംബത്തിലെ എട്ട് പേരുടെ മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) പോലീസും രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
അതേസമയം ഹിമാചലിൽ അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. മാണ്ഡി, കുളു, ഷിംല, സിർമൗർ, സോളൻ, ഹാമിർപൂർ, ഉന, ബിലാസ്പൂർ, കാൻഗ്ര, ചമ്പ, എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 24 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴദുരന്തത്തിൽ 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ കാൻഗ്രയിലെ ചക്കി പാലം തകർന്നിരുന്നു. ഇത് മൂലം പത്താൻകോട്ടിനും ജോഗീന്ദർനഗറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.
അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ, മേഘസ്ഫോടനത്തിൽ നാല് പേർ മരിച്ചു, നദികൾ കരകവിഞ്ഞൊഴുകുകയും പാലങ്ങൾ ഒലിച്ചുപോകുകയും ചെയ്തതോടെ നിരവധി ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. അതിനിടെ 10 പേരെ കാണാതായിട്ടുണ്ട്.
ഒഡീഷയിൽ പ്രളയത്തെ തുടർന്ന് ആളുകൾ നട്ടംതിരിയുകയാണ്. 500 ഗ്രാമങ്ങളിലായി നാല് ലക്ഷത്തോളം ആളുകൾ ഒറ്റപ്പെട്ടു കിടക്കുന്നുണ്ട്. നാല് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. സുബർണരേഖ, ബുധബലാംഗ്, ബൈതരാണി, സലാണ്ടി എന്നിവിടങ്ങളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. ഝാർഖണ്ഡിലും മഴ കനക്കുന്നുണ്ട്.
Comments