ചുമരിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച വാഴപ്പഴം 1,20,000 ഡോളറിന് (ഏകദേശം 85 ലക്ഷത്തിലധികം ഇന്ത്യൻ രൂപയ്‌ക്ക്) വിറ്റ് പോയ സംഭവം ഓർമ്മയുണ്ടോ? പാരിസിലെ മിയാമി ബീച്ചിലെ ആർട്ട് ബേസിലിൽ ഒരുക്കിയ ഈ ‘ കലാസൃഷ്ടി’ നിമിഷങ്ങൾക്കകമാണ് ഇത്ര വലിയ തുകയ്‌ക്ക് വിറ്റ് പോയത്.
മൗരീസിയോ കാറ്റെലൻ എന്ന കലാകാരൻ തയ്യാറാക്കിയ കൊമേഡിയൻ എന്ന പേരിൽ അവതരിപ്പിച്ച വാഴപ്പഴത്തിന്റെ ഇൻസ്റ്റലേഷനാണ് മൂന്ന് പേർ ചേർന്ന് 85 ലക്ഷം രൂപയ്‌ക്ക് വാങ്ങിയത്. എന്നാൽ മൂവർ സംഘം വാങ്ങിയ കലാസൃഷ്ടി ന്യൂയോർക്കിലെ പ്രശസ്തനായ പ്രാങ്ക് അവതാരകൻ ഡേവിഡ് ഡാറ്റുന അനുവാദമില്ലാതെ ചുമരിൽനിന്ന് എടുത്ത് കഴിച്ചതും ലോകശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച വാഴപ്പഴം വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാരണമെന്തന്നല്ലേ? ലോകവ്യവസായത്തിന്റെ അടയാളമായി ദ്വയാർത്ഥ പ്രയോഗത്തിൽ അവതരിപ്പിച്ച ആ ഇൻസ്റ്റലേഷൻ കോപ്പിയടിയാണെന്നുള്ള ഒരു പരാതി ഉയർന്നിരിക്കുകയാണിപ്പോൾ.
2000 ത്തിൽ ഒരു ചുവരിൽ വാഴപ്പഴവും ഓറഞ്ചും ടേപ്പ് വെച്ച് ഒട്ടിച്ച ഇൻസ്റ്റലേഷനുമായി കൊമേഡിയൻ വാഴപ്പഴ ഇൻസ്റ്റലേഷന് വളരെയധികം സാമ്യമുണ്ടെന്നാണ് പരാതി. ജോ മോർഫോഡിൽ എന്നയാളാണ് പരാതി നൽകിയത്. തന്റെ കലാസൃഷ്ടി കോപ്പി അടിച്ച് 85 ലക്ഷത്തോളം സ്വന്തമാക്കിയെന്നാണ് ഇയാൾ ആരോപിക്കുന്നത്.
കേസ് പരിഗണിച്ച കോടതി പക്ഷേ ഈ സൃഷ്ടികളെ എല്ലാം കലയായി കണക്കാക്കാമോ എന്നാണ് ആദ്യം ചോദിച്ചത്. ആശയങ്ങളിൽ ആർക്കും പകർപ്പവകാശം നേടാൻ കഴിയില്ലെന്നും അതിനാൽ ടേപ്പ് ഉപയോഗിച്ച് പഴങ്ങൾ ഒട്ടിക്കുന്ന സൃഷ്ടികളെ ഒരാളുടേതുമാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ജോ മോർവേഡിന് വാഴപ്പഴത്തിലോ ടേപ്പിലോ പകർപ്പവകാശം നേടാൻ കഴിയില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.














