കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഒരേ രാത്രിയിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17-കാരനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് 17 കാരൻ മോഷണ പരമ്പര നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
കണ്ണാടിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു കവർച്ച. കടകളുടെ ചുമർ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യാനായിരുന്നു ശ്രമം. പുലർച്ചെയോടെ നാട്ടുകാർക്ക് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പിടിയിലായ 17-കാരൻ അടുത്തിടെയാണ് തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടി രക്ഷപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആൺകുട്ടിക്കെതിരെ തലശ്ശേരി മേഖലയിൽ നേരത്തെയും മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നാട്ടുകാർ വിവരം അറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് 17 കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ഒറ്റയ്‌ക്കാണോ മോഷണം നടത്തിയതെന്നും മറ്റ് മോഷണ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം 17 കാരൻ എവിടെയെല്ലാം സഞ്ചരിച്ചുവെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുമുള്ള വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. കുട്ടിയെ പിന്നീട് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്കായി ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.















