തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യ തൊഴിലാളികളെ അണിനിരത്തി വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം നടക്കുന്നത്. മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നതാണ് സമരക്കാർ മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യം. എന്നാൽ യഥാർത്ഥത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണോ, അതോ വിഴിഞ്ഞം തുറമുഖം പദ്ധതിയെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനാണോ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം എന്ന് സംശയിക്കപ്പെടുന്നു. ഇത് സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുകയാണ്.
കരയിലും കടലിലുമായി തൊഴിലാളികൾ വലിയ പ്രക്ഷോഭങ്ങളാണ് നടത്തുന്നത്. ലത്തീൻ കത്തോലിക്ക സഭ നേതൃത്വം നൽകുന്ന സമരം കാരണം
നിലവിൽ കഴിഞ്ഞ ഏഴ് ദിവസങ്ങളായി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. തുറമുഖത്തിന്റെ നിർമ്മാണം തീര ശോഷണത്തിന് കാരണമാകുമെന്ന് സഭ പറയുന്നു. പാവപ്പെട്ട തൊഴിലാളികളെ മുൻനിർത്തി സഭ നടത്തുന്ന സമരങ്ങൾ ഗൂഢലക്ഷ്യങ്ങൾ വെച്ചുകൊണ്ടുള്ളതാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ആരോപണം. മുമ്പ് നടന്ന സമാന പ്രക്ഷോഭങ്ങൾ വിഴിഞ്ഞം സമരം സംബന്ധിച്ചുള്ള സംശയത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്ഥിതി ചെയ്യുന്ന വേദാന്ത കമ്പനിയുടെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരനാടകങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ തുറന്നു കാട്ടുകയാണ്.
1994-ൽ സ്ഥാപിച്ച കമ്പനിയ്‌ക്കെതിരെ 2018-ൽ പ്രക്ഷോഭം ആരംഭിച്ചതോടെ രാജ്യത്തിന് കോടികൾ നഷ്ടമായി. മാത്രമല്ല, ഏകദേശം 30000 പേർക്കോളം ജോലിയും നഷ്ടമായി. ഇതുമൂലം കോപ്പർ നിർമ്മാണ മേഖലയിൽ ഇന്ത്യയ്‌ക്കുണ്ടായ നഷ്ടം ചെറുതല്ലെന്നും ക്രൈസ്തവ സഭകൾ നേതൃത്വം നൽകിയ ഈ പ്രക്ഷോഭം എന്തിന് വേണ്ടിയാണ് നടന്നതെന്ന് ഇന്നും വ്യക്തമല്ലെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിക്കുന്നു. കൊറോണ പ്രതിസന്ധികൾക്കിടെ ഈ പ്ലാന്റിൽ ഓക്സിജൻ നിർമ്മാണം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും പ്രക്ഷോഭം ഉയർന്നിരുന്നു. മാത്രമല്ല, തമിഴ്‌നാട്ടിൽ തിരുനെൽവേലി ജില്ലയിലെ കൂടംകുളം ആണവ നിലയത്തിനെതിരായ സമരവും ആരോപണമുയർത്തുന്നവർ ചൂണ്ടിക്കാണിക്കുന്നു.
വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന സമരത്തിന് വിദേശ ഫണ്ടുകൾ ഒഴുകി എത്തുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നതിന് മറ്റൊരു കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത് സ്വാതന്ത്ര്യദിനത്തിൽ സഭ സ്വീകരിച്ച നിലപാടിനെയാണ്. രാജ്യമൊട്ടാകെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിൽ ലത്തീൻ അതിരൂപത കരിങ്കൊടി ഉയർത്തണമെന്നാണ് ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ കരിദിനം ആചരിക്കണമെന്നും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കണമെന്നുമാണ് മത്സ്യ തൊഴിലാളികളോട് ലത്തീൻ അതിരൂപത ആവശ്യപ്പെട്ടത്. രാജ്യത്ത് പല സമരങ്ങളും നടക്കുന്നുണ്ട് എന്നാൽ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി ഉയർത്തണമെന്ന വാദം വെറും സമരത്തിന്റെ ഭാഗമല്ല, മറിച്ച് കൃത്യമായ രാജ്യവിരുദ്ധ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു.
രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികൾക്ക് ആണി അടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണ്. ഇത്തരം സമരങ്ങളിലൂടെ രാജ്യത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്താനും കലാപങ്ങൾ സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകർത്ത് ലോകത്തിന് മുന്നിൽ രാജ്യത്തെ അപമാനിക്കാനും വിദേശ ശക്തികൾ ഫണ്ട് ഒഴുക്കുന്നുണ്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഇതിന്റെ ഭാഗം തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന പ്രക്ഷോഭമെന്നും ചൂണ്ടിക്കാണിക്കുന്നു. ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Comments