ന്യൂഡൽഹി: ജാതി പരാമർശത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. മറ്റ് ജാതിയിൽപ്പെട്ടവർ തല കുനിച്ച് നിൽക്കുന്നവരാണോയെന്ന് വിവേക് അഗ്നിഹോത്രി ചോദിച്ചു. താൻ രജപുത്രനാണെന്നും ആർക്കു മുൻപിലും തലതാഴ്‌ത്തില്ലെന്നുമായിരുന്നു മനീഷ് സിസോദിയയുടെ പരാമർശം. ഇതിനെതിരെയാണ് വിവേക് അഗ്നിഹോത്രി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
എന്ത് തരത്തിലുള്ള ജാതിവാദമാണ് ഇത്?. മനീഷ് സിസോദിയ രജപുത്രർ അല്ലായിരുന്നെങ്കിൽ തല കുനിയ്‌ക്കുമായിരുന്നോ?. അതായത് ഡൽഹിയിൽ ജീവിക്കുന്ന ബ്രാഹ്മണർ, യാദവർ, ഗുജ്ജാർസ്, ജാട്ട്‌സ്, സിഖുകാർ എന്നിവർ മറ്റുള്ളവർക്ക് മുൻപിൽ തലകുനിക്കേണ്ടവർ ആണോ. അത് പോലെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും മറ്റുള്ളവർക്ക് മുൻപിൽ തലകുനിക്കേണ്ടതുണ്ടോയെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു.
മദ്യ കുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മനീഷ് സിസോദിയയുടെ ജാതീയ പരാമർശം. ബിജെപിയുടെ സന്ദേശം തനിക്ക് ലഭിച്ചു. ആംആദ്മിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുക. എങ്കിൽ എല്ലാ കേസുകളും പിൻവലിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ താൻ രജപുത്രൻ ആണ്. അതുകൊണ്ട് ഒരിക്കലും തലകുനിക്കില്ല. തനിക്കെതിരായ കേസുകൾ വ്യാജമാണെന്നുമായിരുന്നു സിസോദിയ പറഞ്ഞത്.
Comments