ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി അമൃത ആശുപത്രി.പുതിയ ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 24-ന് നിർവ്വഹിക്കും. 6,000 കോടി രൂപ
മുതൽ മുടക്കിൽ മാതാ അമൃതാനന്ദമയി മഠം ആണ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
ഏഴു നിലകളിലായി മൂന്ന് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. ആശുപത്രിയിൽ ഗവേഷണത്തിനുള്ള സൗകര്യവും പ്രത്യേക ലാബ് സൗകര്യവും ഉണ്ടാകും. നിർമിത ബുദ്ധിയുടെ സഹായവും ഇമേജിംഗ് ലാബ് മെഡിസിൻ സൗകര്യവും ഉപയോഗപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഇവിടെ 2,600 കിടക്കകൾക്കുള്ള സൗകര്യമുണ്ടാകും. 81-ഓളം സബ് സ്‌പെഷ്യലിറ്റികൾ ആശുപത്രിയിൽ ലഭ്യമാക്കും. നൂതന സാങ്കേതിക വിദ്യയുടെയും പരിചയ സമ്പന്നരായവരുടെയും ഒത്തുച്ചേരലാകും ഫരീദാബാദിലെ അമൃത ആശുപത്രിയെന്ന് അധികൃതർ വ്യക്തമാക്കി.
മെഡിസിൻ, അഡൽറ്റ് മെഡിസിൻ വിഭാഗങ്ങൾ ഉണ്ടാകും. പീഡിയാട്രിക് കെയർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികൾക്കായി നെഫ്രോളജി, യൂറോളജി, കാർഡിയോളജി, കാർഡിയോ വാസ്‌കുലാർ സയൻസസ്, ന്യൂറോ സർജറി തുടങ്ങിയ ചികിത്സകളിൽ മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിൽ പുത്തൻ പരീക്ഷണങ്ങൾക്ക് തുടക്കമാകും പുതിയ ആശുപത്രി. പുതിയ മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുമെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർ സഞ്ജീവ് വ്യക്തമാക്കി.മാതാ അമൃതാനന്ദമയി അമ്മയുടെ ദർശനം പോലെ വൈദ്യശാസ്ത്രത്തെയും മറ്റു ശാസ്ത്രങ്ങളെയും സമന്വയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ചെലവ് കുറഞ്ഞ മാർഗത്തിലൂടെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ആശുപത്രി ഫരീദാബാദിലെയും തലസ്ഥാന മേഖലയിലെയും ജനങ്ങൾക്ക് അത്യാധുനിക ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Comments