കോഴിക്കോട് : സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹർജി നൽകി സർക്കാർ.
കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നിയമവിരുദ്ധമാണ്.പരാമർശങ്ങൾ ഇരയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സർക്കാർ ഹർജിയിൽ പറയുന്നു.
ഇതിന് പുറമെ സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണ്. വസ്തുതകൾ പരിഗണിക്കാതെയാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.കോഴിക്കോട് സെക്ഷൻസ് കോടതിയാണ് കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു സെഷൻസ് കോടതിയുടെ നിരീക്ഷണം.
ജാമ്യാപേക്ഷയ്‌ക്കൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും ഇയാൾ സെക്ഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നാണ് കോടതിയുടെ പരാമർശം.കൂടാതെ വകുപ്പ് 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്‌ക്ക് ഭംഗം വരുത്തിയതിന് ആവശ്യമായ തെളിവുകൾ ഉണ്ടാകണമെന്നും കോടതി പറഞ്ഞിരുന്നു.
Comments