ഹരാരേ: ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടും സിംബാബ്വേ മാനേജ്‌മെന്റ് മാദ്ധ്യമ സമ്മേളനത്തിൽ പറയുന്ന വാക്കുകളിലെ മണ്ടത്തരങ്ങളെ ട്രോളി ക്രിക്കറ്റ് ആരാധകർ. ആദ്യ രണ്ടു മത്സരവും കൈവിട്ട് ശേഷം നടന്ന മാദ്ധ്യമസമ്മേളനത്തിലാണ് സിംബാബ്വേ സിഇഒ വിൽഫ്രഡ് മുകോൻഡിവയുടെ വായിൽ നിന്ന് ഇന്ത്യ ചെറിയ ടീമാണെന്ന അബദ്ധ പരാമർശമുണ്ടായത്.
‘ആദ്യ രണ്ടു മത്സരങ്ങളും തോറ്റു എന്നത് ഞങ്ങൾ സമ്മതിക്കുന്നു. പിഴവുകൾ പരിഹരിച്ച് ടി20 ലോകകപ്പ് നേടുക എന്നതു മാത്രമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. അതിനായിട്ടാണ് ഇന്ത്യ പോലുള്ള ‘ചെറിയ’ ടീമുകളുമായി പരമ്പര കളിക്കാൻ തീരുമാനിച്ചത്.’ ഇന്ത്യ ലോകക്രിക്കറ്റിൽ എത്രാമതാണെന്നോ ഇന്ത്യയുടെ നേട്ടങ്ങളെന്താണെന്നോ താരങ്ങളുടെ ക്ഷമത എന്താണെന്നോ ഒന്നും അറിയാത്തമട്ടിലുള്ള പമ്പര വിഡ്ഢിത്തത്തെ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ട്രോളുകയാണ്.
ആഷസ് പരമ്പര കളിക്കേണ്ട ടീമായിരുന്നു ഇവരെന്നാണ് ഒരു കൂട്ടർ കമന്റിട്ടത്. ഇന്ത്യയോട് സ്വന്തം മണ്ണിൽ തോറ്റതിന്റെ ക്ഷീണത്തിൽ സമനില തെറ്റിയതാണെന്ന ട്രോളും പലരും പങ്കുവെയ്‌ക്കുന്നു. വർഷങ്ങളോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മാറി നിന്നതിന്റെ ഓർമ്മക്കുറവാണെന്നും ചിലർ പരിഹസിക്കുന്നു. ഇതിനിടെ ഇന്ത്യ എന്തിനാണ് ഈ സമയത്ത് സിംബാബ്വേ പോലുള്ള ഏറ്റവും നിലവാരം കുറഞ്ഞ ടീമിനൊപ്പം പരമ്പരയ്‌ക്ക് പോയതെന്ന ചോദ്യവും നിരവധി ആരാധകർ ചോദിച്ച് ബിസിസിഐയെ പ്രതിക്കൂട്ടിൽ നിർത്തുന്നുമുണ്ട്.
ആദ്യ രണ്ടു മത്സരത്തിലും ആദ്യം ബൗൾചെയ്ത് സിംബാബ് വേയെ 200ന് താഴെ എറിഞ്ഞിട്ടശേഷമാണ് ഇന്ത്യ 10 വിക്കറ്റിനും 5 വിക്കറ്റിനും അനായാസം ജയിച്ച് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശിനെ വിറപ്പിച്ച ശേഷം അതേ പോലെ ഇന്ത്യയെ അടിച്ചൊതുക്കാമെന്ന വ്യാമോഹമാണ് സ്വന്തം മണ്ണിൽ ടീം ഇന്ത്യ ഇല്ലാതാക്കിയത്. ആദ്യ മത്സരത്തിൽ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും കണക്കിന് കൊടുത്തപ്പോൾ രണ്ടാം മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ആതിഥേയർ ശരിക്കും അറിഞ്ഞു.
Comments