ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ സമുദായങ്ങളുടെ കല്ലറകൾക്ക് നേരെയും മതമൗലികവാദികളുടെ ആക്രമണം. അഹമ്മദി സമുദായത്തിൽ പെട്ടവരുടെ കബറിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. 16 ഓളം കല്ലറകൾ മതതീവ്രവാദികൾ തകർത്തു.
ലഹോറിൽ നിന്ന് 150 കിലോമീറ്റർ അകലെ, ഫൈസലാബാദ് ജില്ലയിലാണ് സംഭവം. കല്ലറയിൽ ഇസ്ലാമിക ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് അക്രമികൾ കല്ലറ തകർക്കുകയായിരുന്നുവെന്ന് ജമാഅത്ത് അഹമ്മദിയ വക്താവ് ആമിർ മുഹമ്മദ് പറഞ്ഞു. ഇതിൽ നിരവധി ഇസ്ലാമിക വചനങ്ങളും എഴുതിയിട്ടുണ്ട്.
75 വർഷം പഴക്കമുള്ള ശ്മശാനത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്ന് മുഹമ്മദ് പറഞ്ഞു. പ്രദേശത്തെ മുസ്ലീം പുരോഹിതന്മാർ അഹമ്മദികൾക്കെതിരെ വിദ്വേഷം വളർത്തുകയാണെന്നും അത് അക്രമം നടത്താൻ ഇവരെ പ്രചോദിപ്പിക്കുന്നുവെന്നും മുഹമ്മദ് ആരോപിച്ചു.
മനുഷ്യത്വരഹിതമായ ഇത്തരം നടപടികൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദി സമൂഹത്തിനെതിരെ തുടർച്ചയായി നടക്കുന്ന ഈ പീഡനങ്ങളിലൂടെ തങ്ങളുടെ അവകാശങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്ന് വ്യക്തമാകുന്നു. ഈ ആക്രമണം തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സർക്കാർ തയ്യാറാകണമെന്നും മുഹമ്മദ് അഭ്യർത്ഥിച്ചു.
1974 ലാണ് പാകിസ്താൻ പാർലമെന്റ് അഹമ്മദി സമൂഹത്തെ അമുസ്ലീങ്ങളായി പ്രഖ്യാപിച്ചത്. തുടർന്ന് അവരെ മുസ്ലീങ്ങൾ എന്ന് വിളിക്കുന്നതിൽ നിന്ന് വിലക്കി. അവർക്ക് മതപ്രസംഗം നടത്തുന്നതിനും തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിനും വിലക്കുണ്ട്.
Comments