ന്യൂഡൽഹി : ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകര സംഘടനയായി അൻസാറുള്ള ബാംഗ്ല ടീം(എബിടി) എന്ന ജിഹാദി സംഘടന പൊന്തിവരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ്, ഹർക്കത്ത് ഉൽ ജിഹാദ് അൽ ഇസ്ലാമി എന്നിവയെക്കാൾ ശക്തമായാണ് ലോകമെമ്പാടും ഈ സംഘടന വ്യാപിക്കുന്നത്.
തീവ്ര ഇസ്ലാമിക ജിഹാദി പ്രഭാഷണങ്ങളുടെ കുടക്കീഴിൽ രൂപീകരിച്ച ഭീകരസംഘം, മതേതര-ലിബറലുകൾക്കും ന്യൂനപക്ഷങ്ങൾക്കും ഒരു സന്ദേശവുമായാണ് എത്തുന്നത്. തീവ്രവാദമെന്ന് കരുതുന്ന മത പ്രഘോഷങ്ങൾക്കെതിരെ സംസാരിക്കുകയോ അവയെ ചോദ്യം ചെയ്യുകയോ ചെയ്യുകയോ സംഘടന മുന്നോട്ട് വെയ്‌ക്കുന്ന മതപരമായ ആചാരങ്ങളെ വിമർശിക്കുകയോ ചെയ്താൽ മരണത്തിന് തയ്യാറായിക്കോളൂ എന്നാണ് ഇവരുടെ സന്ദേശത്തിൽ പറയുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള എബിടി, ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന വർഗീയ വിഭജനം മുതലെടുക്കുകയും ന്യൂനപക്ഷങ്ങളെയും മതേതര-ലിബറലുകളെയും മതനിന്ദ ആരോപിച്ച് ആക്രമിക്കുകയുപം ചെയ്യുന്നു. വലിയ ഭീകരാക്രമണങ്ങൾ നടത്തി സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കാത്ത ഈ സംഘടന താഴെത്തട്ടിലുള്ള ജനങ്ങളെയാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അവർക്കിടയിൽ വർഗീയത പടർത്തിക്കൊണ്ട് പുതിയൊരു സംവിധാനം ഉണ്ടാക്കാൻ അവർ തയ്യാറെടുക്കുന്നു. ഇസ്ലാമിന്റെ ശത്രുക്കളായി കാണുന്നവരെ വെട്ടിപ്പരിക്കേൽപ്പിക്കാനും കൊല്ലാനുമാണ് ഇവർക്ക് പരിശീലനം ലഭിക്കുന്നത് എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
മതേതര രാജ്യമായ ഇന്ത്യയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി മദ്രസകൾ നടത്തുകയും അതിന്റെ മറവിൽ വർഗീയത പടർത്തുകയുമാണ് ഇവർ ചെയ്തുവരുന്നത്. അസമിൽ നിന്ന് പിടിയിലായ രണ്ട് ഇമാമുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ബംഗ്ലാദേശിലെ അൻസാറുള്ള ഭീകര സംഘടനയായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments