തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. നിലവിലെ സാഹചര്യത്തിൽ പല വിദ്യാർത്ഥികളും ആശങ്ക തന്നോട് തന്നെ പറഞ്ഞുവെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സർവകലാശാലകൾ മോശമാണെന്ന് മുൻ ഗവർണർ പി സദാശിവവും പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. സർവകലാശാലകളിൽ നടക്കുന്നത് ബന്ധു നിയമനമാണ്. പിന്നെ എങ്ങനെ കുട്ടികൾ ഇവിടെ പഠിക്കുമെന്നും ഗവർണർ ചോദിച്ചു.
എന്ത് ബില്ല് പാസാക്കിയാലും, ഗവർണർ എന്ന നിലയിൽ രാഷ്‌ട്രീയ നിയമനം താൻ അനുവദിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ബന്ധുക്കളെ ചില പദവികളിൽ നിയമിക്കുന്നതിന് വേണ്ടി വൈസ് ചാൻസലർമാരെ ഉപയോഗപ്പെടുത്തുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ചോർന്നു പോകുന്ന ഒരു നടപടികൾക്കും താൻ ഗവർണറായിരിക്കെ അനുമതി നൽകുന്ന പ്രശ്നമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.
Comments