ചെന്നൈ: തമിഴ് ചലച്ചിത്ര താരം സൂര്യ അഭിനയിച്ച ജയ് ഭീം സിനിമ വീണ്ടും നിയമക്കുരുക്കിൽ. കഥ മോഷ്ടിച്ചെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ, നിർമ്മാതാക്കൾ എന്നിവർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. സിനിമയുടെ പ്രസക്ത ഭാഗങ്ങൾ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തിലെ സംഭവങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി വി കുളഞ്ഞിയപ്പനാണ് പരാതി നൽകിയിരിക്കുന്നത്.
ചെന്നൈയിലെ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സിനിമയുടെ നിർമ്മാതാക്കൾ തന്റെ കഥ ഉപയോഗിച്ചുവെന്നും എന്നാൽ അവർ വാഗ്ദാനം ചെയ്ത പ്രതിഫലം തനിക്ക് നൽകിയില്ലെന്നും കുളഞ്ഞിയപ്പൻ ആരോപിച്ചു. ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിനും പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടെയ്ൻമെന്റിനുമെതിരെ പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
തമിഴ് നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങൾനേരിടുന്ന പോലീസ് ക്രൂരതയുടെയും, വിവേചനത്തിന്റെയും കഥ പറയുന്ന ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം വീണ്ടും വിവാദ കുരുക്കിൽ പെടുകയാണ്. ചിത്രത്തിനെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ട്. റിലീസിന് മുൻപ് വണ്ണിയർ സമുദായത്തെ മോശമാക്കി കാണിക്കുന്നൽ പ്രതിഷേധിച്ച് വണ്ണിയർ സംഘ ചരിത്രം എന്ന സംഘടന കോടതിയെ സമീപിക്കുകയും തുടർന്ന് സംവിധായകന് മാപ്പ് പറയേണ്ടി വരികയും ചെയ്തിരുന്നു.
Comments