അബുദാബി: ദുബായിൽ ഇനി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി സൂപ്പർ സ്മാർട്ട് സംവിധാനം. റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്തെത്തിയത്. ലേസർ ഉപയോഗിച്ച് റോഡുകളെ സ്കാൻ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ പ്രവൃത്തി ചെയ്യേണ്ട സമയവും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താം.
റോഡിനെ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കി ഓരോ 100 മീറ്ററും പ്രത്യേക പേരിൽ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തി. 99% കൃത്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് ദുബായ്റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ സംവിധാനം. റോഡിന്റെ ആയുസ്സും പൊളിയുന്ന ദിവസവും വരെ സോഫ്റ്റ്വെയർ കണ്ടെത്തി മുൻകൂട്ടി അറിയിക്കും. നഗരാസൂത്രണവുമായും റോഡുകളുടെ വാർഷിക പുനരുദ്ധാരണവുമായും റോഡിന്റെ ഡിജിറ്റൽ പതിപ്പ് ബന്ധപ്പെട്ടിരിക്കും. റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്ന ബജറ്റും സോഫ്റ്റ്വെയറിന്റെ ഭാഗമാണ്. നിലവിലുള്ളതും നിർമാണത്തിൽ ഇരിക്കുന്നതുമായ റോഡുകളുടെ നിലവാരം കണ്ടെത്താം. പൂർണമായും നിർമിത ബുദ്ധിയിൽ ആണ് ഈ സംവിധാനം പ്രവർത്തിക്കുക.
ബജറ്റ് അനുസരിച്ചാണ് ഓരോ റോഡിനും ആവശ്യമായ അറ്റകുറ്റ പ്രവൃത്തികൾ നിർദ്ദേശിക്കുക.എമിറേറ്റിലെ എല്ലാ റോഡുകളും സോഫ്റ്റ്വെയറിന്റെ ഭാഗമാണ്. പ്രധാന റോഡുകളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ വാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുകയ്ക്കു കൃത്യമായി നിർമാണം പൂർത്തിയാക്കാനും ഇതുവഴി സാധിക്കുമെന്ന് ആർടിഎ അറിയിച്ചു. പുതിയ സംവിധാനം വരുന്നതോടെ റോഡ് പരിശോധനയ്ക്കു ചെലവാകുന്ന തുകയിൽ 78% ലാഭിക്കാനാകുമെന്നും ആർടിഎ അറിയിച്ചു.
സ്കാനർ ഘടിപ്പിച്ച വാഹനം എല്ലാ റോഡുകളിലൂടെയും സഞ്ചരിക്കും. ഈ യാത്രയിൽ ഓരോ റോഡും പ്രത്യേക സ്കാനർ ഉപയോഗിച്ചു ഡിജിറ്റൽ രൂപത്തിലാക്കും. ലേസർ രശ്മികൾ ഉപയോഗിച്ചു സ്കാൻ ചെയ്യുന്നതിനാൽ റോഡിന്റെ ഉപരിതലം മാത്രമല്ല, ഉള്ളിലെ പ്രശ്നങ്ങളും രേഖപ്പെടുത്താം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അറ്റകുറ്റ പ്രവൃത്തി തീരുമാനിക്കുക. നിലവിൽ റോഡുകളിൽ എവിടെയെങ്കിലും വിള്ളലോ, പൊളിയലോ കണ്ടെത്തുമ്പോഴാണ് പുനർ നിർമ്മിക്കുക.
Comments