ചണ്ഡീഗഢ്: സംസ്ഥാനത്തെ അന്താരാഷ്‌ട്ര അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് 3 കിലോഗ്രാം മയക്കുമരുന്നും ചൈനയിൽ നിർമ്മിച്ച പിസ്റ്റളും കണ്ടെടുത്തു.ഗുരുദാസ്പൂർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ഹെറോയിൻ എന്ന് സംശയിക്കുന്ന 3.03 കിലോ മയക്കുമരുന്ന് അടങ്ങിയ മൂന്ന് പാക്കറ്റുകൾ, ഒരു ചൈനീസ് നിർമ്മിത 30 എംഎം മൗസർ, ഒരു മാഗസിൻ എന്നിവ കണ്ടെടുത്തതായി ബിഎസ്എഫ് അറിയിച്ചു.
സുരക്ഷാ സേനയുടെ പട്രോളിംഗിനിടയിൽ നടന്ന തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചതായി വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗുണ്ടാസംഘങ്ങളിൽ നിന്നും മയക്കുമരുന്നും പിസ്റ്റളുകളും കണ്ടെടുത്തത് അടുത്തിടെയാണ്. പോലീസ് പരിശോധനയ്‌ക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് സംഘങ്ങൾ അറസ്റ്റിലായത്.പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ലോറൻസ് ബിഷ്ണോയിയുമായി ഈ സംഘങ്ങൾക്ക്് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Comments