തൃശൂർ: കീഴൂരിൽ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖയെ(39) റിമാൻഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവർ അമ്മയെ വിഷം കൊടുത്ത് കൊന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും അമ്മയോടുള്ള ഇന്ദുലേഖയുടെ പെരുമാറ്റം ക്രൂരമായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെ ആദ്യ പരിശോധനയിൽ തന്നെ രുഗ്മിണിയുടെ ഉള്ളിൽ വിഷം ചെന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.
വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചും ഡോക്ടർമാർ വിഷത്തിന്റെ കാര്യം ആവർത്തിച്ചു. നിർത്താതെയുള്ള ഛർദ്ദിയും ഇവർക്കുണ്ടായിരുന്നു. അവശനിലയിലായപ്പോൾ രുഗ്മിണി ഇന്ദുലേഖയോട് ഈ കാര്യം ചോദിക്കുകയും ചെയ്തു. ‘ മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ’ എന്നാണ് ചോദിച്ചത്. മരണക്കിടക്കയിലാണ് അതോർത്ത് സംസാരിച്ചോ എന്നായിരുന്നു ഈ സമയം ഇന്ദുലേഖയുടെ മറുപടി. ഇതെല്ലാം രുഗ്മിണിയുടെ ഭർത്താവും ഇന്ദുലേഖയുടെ അച്ഛനുമായ ചന്ദ്രനും കേൾക്കുന്നുണ്ടായിരുന്നു. ഇന്ദുലേഖയുടെ മറുപടി രുഗ്മിണിയെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും ചന്ദ്രൻ പറയുന്നു.
ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്താനുള്ള സാധ്യത ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞതും ചന്ദ്രനായിരുന്നു. അമ്മ മരിക്കാൻ പോകുന്നുവെന്ന് എങ്ങനെ മനസിലായി എന്ന് പോലീസ് ഇവരോട് ചോദിച്ചിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി കണ്ടപ്പോൾ വെറുതെ പറഞ്ഞതാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. മാത്രമല്ല ഇന്ദുലേഖ എലിവിഷം കളയാൻ ഏൽപ്പിച്ചത് അവരുടെ മകനെ ആയിരുന്നു. ഈ വിവരവും കൊച്ചുമകൻ പറഞ്ഞ് ചന്ദ്രന് അറിയാമായിരുന്നു. എലിവിഷത്തിന്റെ കാര്യം ഇന്ദുലേഖയോട് ചോദിച്ചപ്പോൾ എലിശല്ല്യം കൂടുതലായതിനാൽ മേടിച്ചതാണെന്നായിരുന്നു മറുപടി.
സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്ഥലം പണയം വയ്‌ക്കാൻ രുഗ്മിണി സമ്മതിക്കാത്തതിനെ തുടർന്നാണ് ഇന്ദുലേഖ കൊലപാതകം ആസൂത്രണം ചെയ്യുന്നത്. രണ്ട് മാസം മുൻപ് ഡോളോ ഗുളിക ഭക്ഷണത്തിൽ കലർത്തി അമ്മയ്‌ക്കും അച്ഛനും നൽകിയിരുന്നു. കറിയിൽ ചേർത്താണ് കൊടുത്തിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഭക്ഷണത്തിന് കയ്പ് വന്നതോടെ രണ്ട് പേരും അത് കഴിച്ചില്ല.
വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് ശേഷമാണ് അമ്മയ്‌ക്കുള്ള ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥത ഉള്ളതിനാൽ രുഗ്മിണി രുചിവ്യത്യാസം തിരിച്ചറിഞ്ഞതുമില്ല. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനിയും കലർത്തി നൽകി. കൃത്രിമ ഭക്ഷ്യവിഷബാധ ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. അച്ഛനേയും കൊലപ്പെടുത്താൻ പല തവണ ഇന്ദുലേഖ ശ്രമിച്ചെങ്കിലും നടന്നില്ല. പാറ്റാചോക്ക് ചായയിൽ കലർത്തി നൽകി. എന്നാൽ രുചിവ്യത്യാസം തോന്നിയതിനാൽ ചന്ദ്രൻ അത് കഴിച്ചില്ല.
Comments