മുംബൈ: മഹാരഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ സി പി നേതാവുമായ അനിൽ ദേശ്മുഖ് ജയിലിൽ കുഴഞ്ഞു വീണു. കടുത്ത തലകറക്കവും , നെഞ്ചു വേദനയും അനുഭവപ്പെട്ടത് മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ആശുപത്രി പരിശോധനയിൽ ഉയർന്ന രക്ത സമ്മർദ്ദമാണ് കാരണമെന്ന് ഡോക്ടർ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും കാര്യമായ അസുഖങ്ങളൊന്നുമില്ലന്നും ആശുപത്രി അധികൃതർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഒരു വർഷമായി ആർതർ ജയിലിൽ കഴിയുകയാണ് ദേശ്‌മുഖ്. കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാണ്ഡെ , പേഴ്‌സസണൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവർക്കൊപ്പമാണ് അദ്ദേഹം കഴിയുന്നത്.
അനിൽ ദേശ്‌മുഖ് ആഭ്യന്തര മന്ത്രി ആയിരിക്കെ റെസ്റ്റോറെന്റ് , ബാർ വ്യവസായികളിൽ നിന്നും 100 കോടി രൂപ തട്ടിയെടുക്കാൻ മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗിനെ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിംഗ് മുഖ്യമന്ത്രി ആയിരുന്ന ഉദ്ധവ് താക്കറെയ്‌ക്കും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും , സി ബി ഐക്കും പരാതി നൽകിയിരുന്നു. സംഭവം മഹാരാഷ്‌ട്രയിൽ വൻ വിവാദമായതിനെ തുടർന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു.
Comments