ലൂസെയ്ൻ: ജാവലിനിലെ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജചോപ്ര ഇന്ന് ലൂസെയ്‌നിൽ സുവർണ്ണ നേട്ടത്തിനായി ഇറങ്ങുന്നു. ലോകചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടം ഇന്ത്യയെ ആവേശത്തിലാക്കിയെങ്കിലും നേരിട്ട പരിക്കുകാരണം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. പരിക്ക് ഭേദമായി പൂർണ്ണമായ കരുത്തോടെ യാണ് നീരജ് ഇന്ന് ഇറങ്ങുന്നത്.
ഒളിമ്പിക്‌സിലും ലോകചാമ്പ്യൻഷിപ്പിലും 90 എന്ന മാജിക് ദൂരം കീഴടക്കാനാകാതിരുന്ന നീരജ് ഇന്ന് ആ നേട്ടത്തിലൂടെ സ്വർണ്ണം കയ്യിലാക്കാനാണ് ഫീൽഡിൽ ഇറങ്ങുന്നത്. ലോകചാമ്പ്യൻഷിപ്പിൽ നാലാം ശ്രമത്തിൽ 88.13മീറ്ററാണ് നീരജ് ജാവലിനിലൂടെ കീഴടക്കിയത്.
2022 നീരജിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും ആവേശകരമായ വർഷമായി മാറുകയാണ്. പാവോ നൂർമി ഗെയിംസിൽ 89.30 എറിഞ്ഞ നീരജ് കുർതോണെ ഗെയിംസിൽ സ്വർണ്ണവും സ്റ്റോക്‌ഹോം ഡമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് ലോകചാമ്പ്യൻ ആന്റേഴ്‌സൺ പീറ്റേഴ്‌സന്റെ പിന്നിലായി വെള്ളിയും നേടി. പരിക്കില്ലായിരുന്നെങ്കിൽ കോമൺവെൽത്തിൽ സ്വർണ്ണം ഉറപ്പായിരുന്നു. സ്റ്റോക്‌ഹോമിൽ 0.6സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ 90 മീറ്റർ എന്ന നേട്ടം അകന്നുപോയത് തിരികെ പിടിക്കാനാണ് ഇന്ന് നീരജ് ശ്രമിക്കുക.
Comments