ബീജമോ ഗർഭപാത്രമോ ഇല്ലാതെ ഒരു ജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. ഭ്രൂണത്തെ സൃഷ്ടിക്കാൻ ബീജവും അതിനെ വളർത്തിയെടുക്കാൻ ഗർഭപാത്രവും അത്യാവശ്യമാണ്. എന്നാൽ ഇനി ഒരു കുഞ്ഞുണ്ടാകാൻ അതൊന്നും ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ശാസ്ത്രലോകം. ബീജമോ ഗർഭപാത്രമോ ഇല്ലാതെ എലിയുടെ സിന്തറ്റിക് ഭ്രൂണം വളർത്തിയെടുത്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ചരിത്രം സൃഷ്ടിച്ചത്.
എലികളിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മസ്തിഷ്‌കം, മിടിക്കുന്ന ഹൃദയം, മറ്റ് അവയവങ്ങൾ എന്നിവയുള്ള ഭ്രൂണമാണ് കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്. അണ്ഡ- ബീജ സങ്കലനം ഇല്ലാതെയാണ് ലാബിൽ എലിയുടെ ഭ്രൂണം വികസിപ്പിച്ചെടുത്തതത്. ബീജസങ്കലനത്തിന് ശേഷം എട്ടര ദിവസങ്ങൾക്ക് ശേഷമാണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. ശരീരത്തിലെ സെല്ലുകൾ ഇതിലെ നിർണായക ഘടകമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഇത് അവിശ്വസനീയമാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നത്. വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്‌നമാണ് ഇവിടെ സഫലമാകുന്നത്. ഒരു പതിറ്റാണ്ടായി ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുകയായിരുന്നുവെന്നും സർവകലാശാലയിലെ ഫിസിയോളജി വിഭാഗത്തിലെ മാമല്ലിയൻ ഡവലപ്മെന്റ് ആന്റ് സ്റ്റെം സെൽ ബയോളജി പ്രൊഫസർ സെർനിക ഗേറ്റ്സ് പറയുന്നു. ഭാവിയിൽ ഗവേഷണത്തിനായി മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അടിത്തറയായിട്ടാണ് ഈ നേട്ടത്തെ ശാസ്ത്രസംഘം കാണുന്നത്.















