തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദന് പകരം മന്ത്രിയെക്കുറിച്ച് നിലവിൽ ചർച്ച ചെയ്തില്ലെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി ജയരാജൻ. പുതിയ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുളള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷം പുറത്തുവരവേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ തീരുമാനിച്ചാൽ ഒളിച്ചുവെയ്‌ക്കില്ല. അത് നിങ്ങളോട് പറയും. നിങ്ങൾ കാത്തിരിക്കൂ എല്ലാം ഒറ്റയടിക്ക് വരണ്ട, പതുക്കെ പതുക്കെ വരട്ടെ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. പാർട്ടി സംസ്ഥാന കമ്മറ്റി ഐക്യകണ്‌ഠേനയാണ് എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. പകരം മന്ത്രിയെക്കുറിച്ച് തീരുമാനിച്ചാൽ അപ്പോൾ പറയും. ഞങ്ങൾ എന്തെല്ലാം കാര്യം ചർച്ച ചെയ്തുവെന്ന് ആരോടും പറയാറില്ലെന്നും യോഗത്തിന്റെ തീരുമാനം മാത്രമാണ് പുറത്തുവരുന്നതെന്നും ജയരാജൻ പറഞ്ഞു.
ഒരു മന്ത്രിയെ ആണോ അതോ മന്ത്രിസഭയിൽ മുഴുവൻ അഴിച്ചുപണിയുണ്ടാകുമോയെന്ന് മാദ്ധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ചെങ്കിലും ജയരാജൻ ഈ മറുപടികളിൽ ഒതുക്കുകയായിരുന്നു. ഇനിയുളള കാര്യങ്ങൾ ആലോചിച്ച് നിലപാട് സ്വീകരിക്കും. ചർച്ച ചെയ്തു തീരുമാനമെടുക്കും. ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാര്യങ്ങൾ എല്ലാം ഭംഗിയായി നിർവ്വഹിക്കുമെന്നും ജയരാജൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.
Comments