ദുബായ്: വലിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ക്രികറ്റ് ആരാധകർ. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത്രയധികം വാശിയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന പോരാട്ടമില്ല. ഏഷ്യാ കപ്പിന്റെ വിജയ ചരിത്രം പരിശോധിച്ചാൽ ഇന്ത്യ 7 തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. എട്ടാം കിരീടം സ്വപ്നം കണ്ടുകൊണ്ടാണ് രോഹിത്ത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം പോരാട്ട ഭൂമിയിലേയ്‌ക്ക് ഇറങ്ങുന്നത്.
ടൂർണ്ണമെന്റിലെ ഇന്ത്യയുടെ ആദ്യ കളി തന്നെ പാകിസ്താനോട് ആകുമ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിയാകും എന്നുറപ്പ്. ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് മത്സരങ്ങളുടെ ഭൂതകാലം പരിശോധിച്ചാൽ ഇരു ടീമുകളും പരസ്പരം 14 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 8 കളികൾ വിജയിച്ചപ്പോൾ പാകിസ്താൻ 5 കളികളും സ്വന്തമാക്കി. മാത്രമല്ല, ഏഷ്യാ കപ്പിൽ ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് പാക് താരം ഷൊയൈബ് മാലിക്കാണ്. 6 ഇന്നിംഗ്‌സുകളിൽ 432 റൺസാണ് മാലിക്ക് സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും താരം നേടിയിട്ടുണ്ട്.
അതേസമയം, 8 ഇന്നിംഗ്‌സുകളിൽ നിന്നും 367 റൺസുമായി തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുമുണ്ട്. ഒരു സെഞ്ചുറിയും നാല് അർദ്ധ സെഞ്ചുറിയും രോഹിത്ത് നേടിയിട്ടുണ്ട്. ഇക്കുറി രോഹിത്ത് കളത്തിലിറങ്ങുക റെക്കോർഡ് തൂക്കാൻ വേണ്ടി കൂടിയാണ്. ഇന്ത്യൻ നായകനെ സംബന്ധിച്ച് അത് നിസാരമാണ്. മെച്ചപ്പെട്ട പ്രകടനം താരത്തിന് കാഴ്ച വെയ്‌ക്കാൻ സാധിച്ചാൽ ഏഷ്യ കപ്പിൽ ഏറ്റവും കൂടുൽ റൺസ് സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡും രോഹിത്ത് സ്വന്തമാക്കും. ഇത്തവണ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഷൊയൈബ് മാലിക്കിനെ മറി കടക്കാനും രോഹിത്തിനായേക്കും
ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയിട്ടുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്. 971 റൺസാണ് ടൂർണമെൻറിൽ സച്ചിൻ അടിച്ച് കൂട്ടിയിട്ടുള്ളത്. ഈ റെക്കോർഡ് മറി കടക്കുക എന്നതാണ് രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും മുന്നിലുള്ള ലക്ഷ്യം. 883 റൺസുമായി രോഹിത് ശർമ്മയും 766 റൺസുമായി വിരാട് കോലിയും സച്ചിന് പിന്നാലെയുണ്ട്. ഇന്ത്യ-പാക് പോരാട്ടം ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കും.
Comments