ശ്രീനഗർ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ജാഗ്രത പുലർത്തി പോലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ വഷളാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ശ്രീനഗർ പോലീസ് ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളും ഇത്തരത്തിൽ പ്രകോപനം ഉണ്ടാക്കുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ വാർത്തകൾ നൽകരുതെന്നും നിർദ്ദേശമുണ്ട്.
കായിക മത്സരങ്ങൾ പങ്കെടുക്കുന്ന ടീമുകളുടെ ആത്മസമർപ്പണത്തിന്റെ പരീക്ഷണമാണ്. അവരുടെ കായിക വൈദഗ്ധ്യവും തൊഴിൽ നൈതികതയും പ്രകടമാക്കാനുളള അവസരമാണ്. ലോകത്തിലെ കോടിക്കണക്കിന് ആളുകൾ അത് ആസ്വദിക്കുന്നുമുണ്ട്. മുൻപ് ഇന്ത്യയും അയൽരാജ്യവും തമ്മിലുളള മത്സരം നടന്നപ്പോൾ പഴയ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച് പലരും പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായും ശ്രീനഗർ പോലീസ് അറിയിപ്പിൽ പറയുന്നു.
ശ്രീനഗർ പോലീസിന്റെ സോഷ്യൽ മീഡിയ സെൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. വ്യാജ വാർത്തകൾ തടയാൻ വേണ്ടിയാണ് നടപടിയെന്നും പൊതുജനങ്ങൾ ഇത്തരം വ്യാജ വാർത്തകളിൽ വീഴരുതെന്നും ശ്രീനഗർ പോലീസ് അറിയിച്ചു.
2021 ലെ ട്വന്റി -20 ലോകകപ്പിൽ ഇന്ത്യ -പാക് മത്സരത്തിന് ശേഷം പാകിസ്താന്റെ വിജയം കശ്മീരിൽ നിന്നുളള വിദ്യാർത്ഥികൾ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. അതിന് മുൻപ് 2011 ലെ ലോകകപ്പ് സെമിയിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിന് പിന്നാലെയും ഒരു വിഭാഗം അക്രമവുമായി തെരുവിൽ ഇറങ്ങിയിരുന്നു.
Comments