എറണാകുളം: പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പീഡനത്തിനിരായ യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ യുവതി ഹർജി നൽകിയത്. നേരത്തെ സർക്കാർ നൽകിയ ഹർജിയിൽ ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദളിത് യുവതിയാണെന്ന് അറിഞ്ഞു തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും മൊഴി വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരമാർശം തെറ്റാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സെഷൻസ് കോടതിയാണ് കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഹർജി നൽകിയതിന് പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയ്ക്ക് ഹൈക്കോടതിയെ സമീപിക്കാനാകുമോ എന്ന സംശയം കോടതി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് സർക്കാരും യുവതിയും വിശദീകരണം നൽകും. നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന മറ്റൊരു കേസിൽ സിവിക്കിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പ്രായപരിധി പരിഗണിച്ച് അറസ്റ്റ് വേണ്ടെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments