തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നിരാഹാര സമരവുമായി ലത്തീൻ അതിരൂപത. സമരത്തിലൂടെ തുറമുഖ നിർമ്മാണത്തിന് തടസ്സം നിൽക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫാ.തീയോഡീഷ്യസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്ത് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതിയുമായി സർക്കാർ നാളെ സമവായ ചർച്ച നടത്തും. സമരത്തിനെത്തിയ തൊഴിലാളികൾക്ക് ഭക്ഷണം കൊണ്ടുപോകുന്നത് തടസപ്പെടുത്തിയെന്ന് ലത്തീൻ അതിരൂപത ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരക്കാരുടെ ആവശ്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നാണ് അതിരൂപതയുടെയും സമര സമിതിയുടെയും ആവശ്യം.
ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതി ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. സമരത്തിന് പോലീസ് കൂട്ടു നിൽക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്വകാര്യ പദ്ധതിയല്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, എന്നാൽ അതിന്റെ പേരിൽ പദ്ധതി നിർത്തിവയ്‌ക്കാനാകില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ ഒരു പക്ഷം ആരോപണവും ഉന്നയിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ മുൻനിർത്തി നടത്തുന്ന പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായാണ് ആരോപണം. മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്ന പേരിൽ നടക്കുന്ന സമരം വിഴിഞ്ഞം തുറമുഖം പദ്ധതിയെ പൂർണ്ണമായി ഇല്ലാതാക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപണം ഉയരുന്നു.
Comments