തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യവും പേ വിഷബാധ മരണവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഈ വർഷം മാത്രം ഒന്നരലക്ഷത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റ് നിരവധി പേർ മരിക്കുന്ന സംഭവങ്ങൾ ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. പി.കെ ബഷീർ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
2022 ൽ മാത്രം 20 പേവിഷ ബാധ മരണങ്ങൾ സംഭവിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 20 പേരിൽ 5 പേരും വീടുകളിൽ വളർത്തുന്ന നായയുടെ കടിയേറ്റാണ് മരിച്ചത്. 2013 മുതൽ തെരുവ് നായ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മരണങ്ങളിൽ ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ നിർദേശം നൽകാമെന്നും മന്ത്രി പറഞ്ഞു.
വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പി.കെ ബഷീർ ചൂണ്ടിക്കാട്ടി. പേ വിഷബാധ വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ വാക്‌സിൻ എടുത്ത് പ്രവർത്തിച്ചു തുടങ്ങും മുൻപ് വൈറസ് തലച്ചോറിൽ ബാധിച്ചാണ് അടുത്തിടെ മരണങ്ങൾ ഉണ്ടായതെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി.
എന്തുകൊണ്ടാണ് വാക്‌സിൻ എടുത്തിട്ടും മരിക്കുന്നത് എന്നത് ഗൗരവമായ വിഷയമാണ്. വൈറസ് വേഗത്തിൽ തലച്ചോറിൽ എത്തുന്ന സാഹചര്യത്തിൽ വാക്‌സിൻ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങാൻ രണ്ട് ആഴ്ച വേണം.
അതിനിടെ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതില്ലെന്ന മന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി തിരുത്തി. വാക്‌സിനെടുത്തിട്ടും പേ വിഷബാധ മരണങ്ങൾ ഉണ്ടായതിൽ സമൂഹത്തിൽ ആശങ്കയുണ്ട്. മന്ത്രി പറഞ്ഞത് വിദഗ്ധരുടെ അഭിപ്രായമാണ്. എന്നാലും ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വാക്‌സിനെക്കുറിച്ച് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025 ഓടെ പേവിഷബാധ കേസുകൾ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും ഇത് ഒരു യജ്ഞമായി കണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പേവിഷ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.















