തായ്‌പേയ്: സൈനികമായ വെല്ലുവിളി ഉയർത്തുന്ന ചൈനയ്‌ക്കെതിരെ തായ്‌വാൻ പ്രതിരോധം ശക്തമാക്കുന്നു. വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകൾക്ക് നേരെ വെടിയുതിർത്താണ് തായ്‌വാന്റെ മുന്നറിയിപ്പ്. എർഡാൻ ദ്വീപ് മേഖലയിലാണ് ഡ്രോണുകൾ തായ്‌വാനെ ലക്ഷ്യമാക്കി നീങ്ങിയതെന്ന് തായ്‌വാൻ പ്രതിരോധ വക്താവ് ചാംഗ് ജുംഗ് ഷുൻ പറഞ്ഞു. ചൈനയുടെ എന്തുനീക്കത്തിനും അപ്പപ്പോൾ തിരിച്ചടി നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ അറിയിച്ചു.
ഏറെ നാൾക്ക് ശേഷമാണ് തായ്വാൻ വെടിയുതിർക്കുന്നത്. കഴിഞ്ഞവർഷം വ്യോമാതിർത്തി ലംഘിച്ച സൈനിക വിമാനം തായ്വാൻ വെടിവെച്ച് വീഴ്‌ത്തിയിരുന്നു. അതിർത്തി കടന്ന ഡ്രോണുകൾ തായ്വാന്റെ നിരന്തര വെടിവെപ്പിനെ തുടർന്ന് തിരികെ പറന്നു. അന്താരാഷ്‌ട്ര തലത്തിൽ ചൈനയ്‌ക്കെതിരെ തായ്വാൻ പരാതികൾ നൽകുന്നത് തുടരുകയാണ്. ഇന്നലെ നടന്ന സംഭവത്തിലും രക്ഷാസമിതിയിൽ തായ്വാൻ പരാതി നൽകിയിട്ടുണ്ട്.
മൂന്നുമാസത്തിലേറെയായി ബീജിംഗിന്റെ പ്രകോപങ്ങളെ ശക്തമായിട്ടാണ് തായ്വാൻ പ്രതിരോധിക്കുന്നത്. കടലിലും കരമാർഗ്ഗം ചൈന-തായ്വാൻ അതിർത്തിയിലും ആകാശമേഖലയിലും സൈനിക വിന്യാസം നടത്തിയാണ് ചൈനയുടെ പ്രകോപനം. അമേരിക്കൻ സ്പീക്കറും ജനപ്രതിനിധികളും സന്ദർശനം നടത്തിയതോടെ പ്രകോപനം കൂടുതൽ ശക്തമാക്കുകയായിരുന്നു. ഇതിനിടെ പസഫിക്കിൽ നിന്ന് തായ്വാന്റെ തീരമേഖലയ്‌ക്ക് സമീപം അമേരിക്കയുടെ രണ്ടു യുദ്ധകപ്പലുകൾ തമ്പടിച്ചിരിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Comments