കൊച്ചി: നമ്പർ വൺ കേരളമെന്ന് പിണറായി സർക്കാർ അവകാശപ്പെടുന്ന കൊച്ചിയിലെത്തിയ യുപി സ്വദേശിയായ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. പുലർച്ചെ മുതൽ പെയ്ത മഴയിൽ താമസിച്ചിരുന്ന ഹോട്ടലിൽ ഉൾപ്പെടെ വെളളം കയറിയ കഥയാണ് അബ്ദുളളക്കുട്ടി ഫേസ്ബുക്കിലൂടെ കുറിച്ചത്. യുപിയിലെ ബറെയ്‌ലിയിൽ നിന്നും വന്ന ദക്ഷ് ശർമയാണ് അബ്ദുളളക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്.
നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് ഹോട്ടലിലാണ് അബ്ദുളളക്കുട്ടിയും സുഹൃത്തും താമസിച്ചത്. രാവിലെ ഉണർന്നപ്പോൾ മുറിയിൽ കറന്റില്ല. ഫോൺ എടുത്ത് വിളിച്ചു, അത് അനങ്ങുന്നില്ല. ജനൽ കർട്ടൻ നീക്കി നോക്കിയപ്പോൾ ചുറ്റും വെള്ളം. ഹോട്ടൽ മുങ്ങിപ്പോകുമോ എന്ന പേടിയോടെ റൂമിൽ നിന്ന് പുറത്തിറങ്ങി. ഇടനാഴിയിലെങ്ങും കട്ട ഇരുട്ട് … വല്ലാതെ ഭീതി തോന്നി. ഫോൺ ടോർച്ച് തെളിയിച്ച് എങ്ങനെയൊക്കയോ ലിഫ്റ്റിനടുത്ത് എത്തി. നോ രക്ഷ! ലിഫ്റ്റും വർക്ക് ചെയ്യുന്നില്ല.
കോണിയിറങ്ങി ഇറങ്ങി എങ്ങനെയോ റിസപ്ഷനിൽ എത്തി. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത് ! കഴിഞ്ഞ 3 മണിക്കൂർ തുടച്ചയായി മഴയായിരുന്നു. കൊച്ചി സിറ്റി മുങ്ങിക്കൊണ്ടിരിക്കുകയാണ് സർ അവർ സങ്കടത്തോടെ പറഞ്ഞു. വെളളം പൊങ്ങിയതുകാരണം കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു.
ജനറേറ്ററില്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോൾ ബേസ്‌മെന്റിലുള്ള ജനറേറ്റർ വെള്ളത്തിനടിയിലായിപ്പോയെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു.
ഒരു സുഹൃത്തിനെ വിളിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറാനായി ശ്രമം. എളമക്കരയിൽ നിന്ന് കാറുമായി പുറപ്പെട്ട സുഹൃത്ത് മാലിക്കിന് റോഡിലുടനീളം വെളളം കയറിയതുകാരണം ഇവിടേക്ക് പെട്ടന്ന് എത്താനായില്ല. കലൂർ ജഗ്ഷനിൽ വരെയെത്തിയ മാലിക് അവിടെ നിന്നും തിരിച്ചുപോകേണ്ടി വന്നു. നോർത്തിലേക്കും / എം ജി റോഡിലേക്കും പോകാൻ പറ്റിയില്ല. കത്രിക്കടവ് വഴിയും നോക്കിയിട്ട് സാധിച്ചില്ല. രണ്ട് മണിക്കൂർ റോഡായ റോഡൊക്കെ ചുറ്റി അവസാനം നോർത്ത് റെയിൽവേ സ്‌റ്റേഷന് പിറകിൽ കാർ പാർക്ക് ചെയ്ത് റെയിൽവേ സ്റ്റേഷൻ ക്രോസ് ചെയ്താണ് മാലിക്ക് ഞങ്ങളുടെ ഹോട്ടലിൽ എത്തിയത്.
കഷ്ടപ്പെട്ട് റെയിൽവേ സ്റ്റേഷൻ ക്രോസ് ചെയ്ത് മാലിക്കിന്റെ കാറിൽ കയറി. നേരെ
ഭക്ഷണം അനേഷിച്ച് ഹോട്ടൽ തേടി യാത്രയായി. എന്റെ കൂടെ ആദ്യമായി കേരളം കാണാൻ വന്ന ദക്ഷ് ശർമ്മയുടെ മാനസികാവസ്ഥ വിവരണാതീതമായിരുന്നുവെന്ന് അബ്ദുളളക്കുട്ടി പറയുന്നു. ജവഹർ നഗറിലെ ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സുഹൃത്ത് വൈകാതെ എയർപോർട്ടിൽ നിന്ന് വിമാനം കയറുകയായിരുന്നു. അയാൾ പിണറായിയുടെ കൊച്ചിയിൽ നിന്ന് യോഗിയുടെ യുപിലേക്ക് ഓടുകയായിരുന്നുവെന്ന് ആയിരുന്നു അബ്ദുളളക്കുട്ടിയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ കൊച്ചിയിലെ റോഡുകളിലെല്ലാം വെളളം കയറിയ നിലയിലായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുളള എംജി റോഡിലും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും, ബാനർജി റോഡിലും ടി.ഡി റോഡിലും കതൃക്കടവിലും ഉൾപ്പെടെ വെളളക്കെട്ട് കാരണം വാഹന ഗതാഗതം മുടങ്ങിയിരുന്നു.
Comments