ഏഷ്യാ കപ്പിലെ വാശിയേറിയ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇരു ടീമുകൾക്കും പിഴ ചുമത്തി. ഇന്ത്യയ്‌ക്കും പാകിസ്താനും മാച്ച് ഫീയുടെ 40 ശതമാനം പിഴയാണ് സംഘാടകർ ചുമത്തിയത്. ഞായറാഴ്ച ദുബായിൽ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിലാണ് പരമ്പരാഗത വൈരികൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഇരു ടീമുകൾ നിശ്ചിത സമയത്തിന് രണ്ട് ഓവർ കുറവാണ് എറിഞ്ഞതെന്ന് വിധിച്ചതിനെ തുടർന്നാണ് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറി ജെഫ് ക്രോ പിഴ വിധിച്ചത്. ‘മിനിമം ഓവർ റേറ്റുമായി ബന്ധപ്പെട്ട് കളിക്കാർക്കും ഒഫീഷ്യലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പന്തെറിയുന്നതിൽ പരാജയപ്പെടുന്ന ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീസിന്റെ 20 ശതമാനം പിഴ ചുമത്തുമെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
‘രണ്ട് ക്യാപ്റ്റന്മാരുമായ രോഹിത് ശർമ്മയും ബാബർ ആസമും കുറ്റം സമ്മതിക്കുകയും പിഴ ചുമതിയത് അംഗീകരിക്കുകയും ചെയ്തു. അതിനാൽ ഒരു ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് ഓൺ-ഫീൽഡ് അമ്പയർമാരായ മസുദൂർ റഹ്മാൻ, രുചിര പിള്ളിയാഗുരുഗെ, തേർഡ് അമ്പയർ രവീന്ദ്ര വിമലസിരി, നാലാം അമ്പയർ ഗാസി സോഹൽ എന്നിവർ വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകർത്തത്. മന്ദഗതിയിലുള്ള ഓവർ നിരക്ക് കാരണം ഇന്ത്യയുടെ റൺ വേട്ട അവസാനിക്കുമ്പോൾ പാകിസ്താന് ഒരു അധിക ഫീൽഡറെ സർക്കിളിനുള്ളിൽ നിർത്തേണ്ടി വന്നു.
Comments