ന്യൂഡൽഹി: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 5.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 62-കാരൻ ഡൽഹി പോലീസിന്റെ പിടിയിൽ. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രജൗരി ഗാർഡൻ സ്വദേശിയായ അനിൽ സേതിയാണ് പിടിയിലായത്. കമ്പനിയുടെ അക്കൗണ്ടസ് വിഭാഗത്തിലെ ജീവനക്കാരി സീമ തോമറിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
കമ്പനിയിൽ നിർമ്മിക്കുന്ന വിവിധതരം ബേക്കറി ഉൽപന്നങ്ങൾ, ബ്രെഡ്, കേക്കുകൾ, റസ്‌ക്കുകൾ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം, വിപണനം, വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസിയുടെ ഉടമയായിരുന്നു 62-കാരൻ. വിവിധ വിതരണക്കാർക്കും മൊത്തക്കച്ചവടക്കാർക്കും വിൽപ്പനയ്‌ക്കായി എത്തിക്കേണ്ട സാധനങ്ങളുടെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കരാർ പ്രകാരം കമ്പനിയുടെ സാധനങ്ങൾ മറ്റേതെങ്കിലും രീതിയിൽ ഉപയോഗിക്കാനോ കൈകാര്യം ചെയ്യാനോ വിനിയോഗിക്കാനോ വിൽക്കാനോ എം/എസ് സേത്തി ഏജൻസികൾക്ക് അർഹതയില്ല. 2018-2019 കാലയളവിൽ ഏജൻസിയുടെ തൃപ്തികരമല്ലാത്ത സേവനത്തെ സംബന്ധിച്ച് വിവിധ വിതരണക്കാരിൽ നിന്ന് പരാതികൾ ലഭിച്ചു.
തുടർന്ന് നടത്തിയ ഓഡിറ്റിംഗിൽ ക്രമകേടുകൾ നടത്തിയതായി തെളിഞ്ഞു. കേടുപാടുകൾ സംഭവിച്ചതും കാലഹരണപ്പെട്ടതുമായ സ്റ്റോക്കുകളാണ് അധികവും ഏജൻസി കമ്പനിയുടെ പേരിൽ വിറ്റഴിച്ചത്. 5,344 കോറഗേറ്റഡ് ബോക്‌സുകളുടെ കുറവ് കണ്ടെത്തി. ഇതിനിടയിൽ എം/എസ് സേത്തി ഏജൻസികളും ഏജന്റ് എന്ന നിലയിൽ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് കമ്പനി പോലീസിൽ പരാതിപെടുകയായിരുന്നു.വിശദമായ അന്വേഷണൾക്കൊടുവിൽ സേതിയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
Comments