ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തിൽ ഓഗസ്റ്റിൽ ഇന്ത്യ 1.44 ലക്ഷം കോടി രൂപ സമാഹരിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. എന്നാൽ ജൂലൈയിൽ സമാഹരിച്ച പണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഓഗസ്റ്റിലെ ജിഎസ്ടി നാല് ശതമാനം കുറവാണ്.
”തുടർച്ചയായ ആറ് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ്,” ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ജിഎസ്ടി വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,951 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി 77,782 കോടി രൂപയും സെസ് 10,168 കോടി രൂപയുമാണ്.
കേന്ദ്ര ജിഎസ്ടിയിലേക്ക് 29,524 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിലേക്ക് 25,119 കോടി രൂപയും സംയോജിത ജിഎസ്ടിയിൽ നിന്ന് സർക്കാർ തീർപ്പാക്കി. അതുപോലെ തീർപ്പാക്കലിനുശേഷം ജൂലൈയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 54,234 കോടി രൂപയും 56,070 കോടി രൂപയുമാണ്.
2023 സാമ്പത്തിക വർഷത്തിൽ ഇതുവരെ, മൊത്തം ജിഎസ്ടി ശേഖരണം 7.46 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ നേടിയതിനേക്കാൾ 33 ശതമാനം കൂടുതലാണ്. മുൻകാലങ്ങളിൽ ജിഎസ്ടി കൗൺസിൽ സ്വീകരിച്ച വിവിധ നടപടികളുടെ വ്യക്തമായ സ്വാധീനമാണിത്. സാമ്പത്തിക വീണ്ടെടുക്കൽ ജിഎസ്ടി വരുമാനത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതായും’ ധനമന്ത്രാലയം അറിയിച്ചു.
Comments