ദുബായ്: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ കടന്നു. തോൽവിയോടെ ബംഗ്ലാദേശ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. ഭാഗധേയങ്ങൾ ആദ്യന്തം മാറി മറിഞ്ഞ മത്സരത്തിൽ 2 വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 39 റൺസെടുത്ത അഫീഫ് ഹുസൈനും 38 റൺസെടുത്ത ഓപ്പണർ മെഹ്ദി ഹസൻ മിറാജും 27 റൺസെടുത്ത മഹ്മൂദുള്ളയും 24 റൺസ് വീതമെടുത്ത ക്യാപ്ടൻ ഷകീബ് അൽ ഹസ്സനും മൊസാദെക് ഹുസൈനും ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
ശ്രീലങ്കയ്‌ക്ക് വേണ്ടി കരുണരത്നെ, വാനിന്ദു ഹസരംഗ എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. മധുശങ്ക, തീക്ഷണ, അസിത ഫെർണാണ്ടോ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസിന്റെ തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്‌ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. മെൻഡിസ് 37 പന്തിൽ 60 റൺസ് നേടി. 33 പന്തിൽ 45 റൺസ് നേടിയ ക്യാപ്ടൻ ദാസുൻ ശനകയുടെ പ്രകടനവും ശ്രീലങ്കയുടെ വിജയത്തിൽ നിർണ്ണായകമായി. അവസാന നിമിഷം കത്തിക്കയറിയ ചാമിക കരുണരെത്നെയും (16), 3 പന്തിൽ 10 റൺസ് നേടിയ അസിത ഫെർണാണ്ടോയും സമ്മർദ്ദം മറന്ന് പൊരുതിയതോടെ ലങ്കൻ സിംഹങ്ങൾ വിജയം ആഘോഷിക്കുകയായിരുന്നു.
Comments