ഇസ്ലാമാബാദ്: പാകിസ്താനിൽ നിർണ്ണായ മേഖലകളിലെല്ലാം ഇസ്ലാമിക ഭീകര സംഘടനകൾക്കാണ് സ്വാധീനം എന്ന് വീണ്ടും തെളിയുകയാണ്. മഹാപ്രളയം മൂലം അരക്കോടിയിലധികം ജനങ്ങൾ കഷ്ടപ്പെടുന്നിടത്ത് പാക് ഭരണകൂടത്തെ കടത്തിവെട്ടി ഭീകര സംഘടനകൾ കാര്യങ്ങൾ നിയന്ത്രിക്കുകയാണ്. ഐക്യരാഷ്‌ട്ര സഭ എത്തിക്കുന്ന സാധനങ്ങൾ ഭീകരർ കൈക്കലാക്കുമെന്ന ഭീതിയാണ് നിലനിൽക്കുന്നത്.
അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ലക്ഷ്യമിട്ട പല നേതാക്കളുമാണ് ദുരിതാശ്വാസ പ്രവർത്തനമെന്ന പേരിൽ രംഗത്തുള്ളത്. സേവനമെന്ന പേരിൽ സഹതാപം പിടിച്ചുപറ്റാനാണ് എല്ലാ സംഘടനകളും ശ്രമിക്കുന്നത്. ലഷ്‌ക്കറിന്റേയും ജയ് ഷെ മുഹമ്മദിന്റേയും നേതാക്കളെല്ലാം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ സജീവമാണ്. പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങളും ഭീകരരുടെ കൂടെയാണ് എന്നതും പാക് ഭരണകൂടത്തെ വെട്ടിലാക്കുന്നു. ഭരണകൂട സഹായം എത്തും മുന്നേ ജനങ്ങൾക്ക് സാധാനങ്ങളെത്തിക്കാൻ മത്സരിക്കുകയാണ് ഭീകരർ. ലഷ്‌ക്കറിന്റെ അനുബന്ധ സംഘടനയായ മസ്ജിദ് അല്ഡ ഖ്വാദ്‌സിയയുടെ പേരിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഹാഫിസ് അബ്ദുൾ റൗഫ് എന്ന ഭീകരനാണ് നേതൃത്വം നൽകുന്നത് . അമേരിക്ക നോട്ടമിട്ടിരിക്കുന്ന ഇയാൾ അന്താരാഷ്‌ട്ര കള്ളപ്പണക്കടത്തിലെ പ്രധാന കണ്ണിയാണ്. ഇയാളുടെ നേതൃത്വത്തിൽ ലാഹോറിലും പഞ്ചാബ് പ്രവിശ്യയിലെ പട്ടണങ്ങളിലും തോക്കുമായി നടന്നാണ് ഭീകരർ ഫണ്ട് ശേഖരണം നടത്തുന്നത്. ഇതിനൊപ്പം വിദേശ കള്ളപ്പണം ഒഴുക്കാനാണ് ശ്രമം.
വിദേശഫണ്ടുകൾ ഭീകരതയ്‌ക്കായി ഒഴുക്കുന്ന എല്ലാ സംഘടനകളും ഗ്രാമങ്ങളിലുൾപ്പടെ തങ്ങളുടെ പിടിമുറുക്കുന്നതായി മനുഷ്യാവകാശ സംഘടനകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഖജനാവിൽ പണമില്ലാതെ സർഫറാസ് ഷെരീഫും മന്ത്രിമാരും മരവിച്ചു നിൽക്കുന്പോഴാണ് ഭീകരർ മുന്നേറുന്നത്. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ ഇന്നലെ നടത്തിയ ആഹ്വാനമനുസരിച്ചുള്ള സഹായധനവും മരുന്നും ഭക്ഷ്യവസ്തുക്കളും രണ്ടു ദിവസത്തിനകം എത്തുമെന്നാണ് കരുതുന്നത്. ഇവ ഭരണകൂടത്തിലേയ്‌ക്ക് എത്തിയാലും വിതരണ ശൃംഖലയുടെ പാളിച്ച ഭീകരർ മുതലെടുക്കുമെന്നാണ് സൂചന. ഇതിനിടെ ഭീകര സംഘടനകൾ നഗരങ്ങളിലിറങ്ങി പിരിവ് നടത്തി സാധനങ്ങളുമായി പ്രളയ മേഖലയിലെത്തി ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണ്.
Comments