ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ തലപ്പത്തേക്ക് മുൻ നായകൻ ബൈച്ചുംഗ് ബൂട്ടിയ എത്താനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. 85 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായിട്ടായിരിക്കും ഒരു മുൻതാരം ഭരണസമിതിയുടെ തലപ്പത്തേയ്‌ക്ക് എത്താൻ പോകുന്നത്. മുൻതാരങ്ങളായ രണ്ടു പേരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ബൂട്ടിയയ്‌ക്കൊപ്പം കല്യാൺ ചൗബേയും മത്സരരംഗത്തുണ്ട്. മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും ഗോൾകീപ്പറായിരുന്ന താരമാണ് ചൗബേ. അദ്ധ്യക്ഷ സ്ഥാനത്തിന് പുറമേ ജനറൽ സെക്രട്ടറി, ഖജാൻജി എന്നീ സ്ഥാനത്തേക്കും മത്സരം നടക്കുന്നുണ്ട്.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം സുപ്രീംകോടതിയിലേയ്‌ക്ക് എത്തിയിരുന്നു. രാഷ്‌ട്രീയ നേതൃത്വമോ കോടതികളോ ഇടപെടുന്നത് അംഗീകരിക്കാത്ത ഫിഫ കടുത്ത നടപടിയിലേക്ക് കടന്നിരുന്നു. പന്ത്രണ്ടു വർഷമായി ഫുട്‌ബോൾ അസോസിയേഷന്റെ തലപ്പത്ത് ഇരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസമിതിയിയെ സുപ്രീംകോടതി ചുമതല ഏൽപ്പിച്ചതോടെയാണ് ഫിഫ ഇടപെട്ടത്.
ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ അംഗീകാരം ഫിഫ മരവിപ്പിച്ചതിന് പിന്നാലെയാണ് സംഘടനാ തിരഞ്ഞെടുപ്പ് അതിവേഗം നടക്കണമെന്ന ഘട്ടമെത്തിയത്.
ആകെ 34 പ്രതിനിധികളാണ് സംഘടനയുടെ വിവിധ ചുമതലകളിൽ വരേണ്ടവരെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യേണ്ടത്. കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനിൽകമാറും മുൻതാരങ്ങളുടെ പ്രതിനിധിയായി ഐ.എം.വിജയൻ എന്നിവർ മുന്നേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് വനിതകളുൾപ്പടെ ആറ് കായികതാരങ്ങൾ സമിതിയിലുണ്ടാ കുമെന്നാണ് തീരുമാനം.
Comments