മലപ്പുറം: മലബാർ ഹിന്ദു വിരുദ്ധ കലാപത്തിന് കാരണക്കാരയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് ആവർത്തിച്ച് എംഎൽഎ കെ.ടി ജലീൽ. ധീര ദേശാഭിമാനികളായ ഇവരെ അവഹേളിക്കരുത്. ഇവരാൽ കൊല്ലപ്പെട്ട ഒരു ഹൈന്ദവ സഹോദരന്റെയും പിന്മുറക്കാരെ മലപ്പുറത്ത് കാണാൻ കഴിയില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന പൊതുപരിപാടിയിൽ വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മലപ്പുറത്ത് ആരും അരക്ഷിതരല്ല. വാരിയംകുന്നത് കുഞ്ഞഹമ്മദാജിയും ആലി മുസ്ല്യാരും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അംഗങ്ങളായിരുന്നു. സർവ്വേന്ത്യാ മുസ്ലിംലീഗ് ഉണ്ടായിരുന്നിട്ടും അവസാന ശ്വാസം വരെയും അവർ പ്രവർത്തിച്ചത് കോൺഗ്രസ്സിലാണ്.
മാതൃഭൂമി പ്രസിദ്ധീകരിച്ച കെ മാധവൻ നായർ രചിച്ച ‘മലബാർ കലാപം’ ഒരാവർത്തി വായിക്കുക. മാതൃഭൂമി തന്നെ വെളിച്ചം കാണിച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ‘ഖിലാഫത്ത് സ്മരണകൾ’ ഒരുതവണ നോക്കുക. കോട്ടക്കൽ ആര്യവൈദ്യശാല അച്ചടിച്ച് പുറത്തിറക്കിയ വൈദ്യരത്‌നം പി.എസ് വാര്യരുടെ ജീവചരിത്ര ഗ്രന്ഥത്തിലൂടെ ഒറ്റപ്രാവശ്യം കണ്ണോടിക്കുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയോ ആലി മുസ്ല്യാരോ കൊലപ്പെടുത്തിയ ഒരു ഹൈന്ദവ സഹോദരന്റെ പിൻമുറക്കാരെ മലപ്പുറത്തിന്റെ മണ്ണിൽ ഹാജരാക്കാൻ ആർക്കെങ്കിലുമാകുമോ? അവർ മാനഭംഗപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ഹൈന്ദവ സഹോദരിയുടെ പേരു പറയാൻ ഏതെങ്കിലുമൊരാൾക്ക് സാധിക്കുമോ? ആ ധീര ദേശാഭിമാനികളെ ബഹുമാനിക്കണ്ട. അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്ന കുന്നിന്റെ മുകളിലാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ പണിത മലപ്പുറം മുനിസിപ്പൽ ടൗൺഹാൾ തല ഉയർത്തി നിൽക്കുന്നത്. ആലി മുസ്ല്യാരുടെ നാടായ നെല്ലിക്കുന്നിലാണ് മഞ്ചേരി മുനിസിപ്പാലിറ്റി നിർമ്മിച്ച സ്മാരക സൗധം നെഞ്ചുവിരിച്ച് നിൽക്കുന്നത്. ആർക്കും ഒരലോസരവും ഇന്നുവരെ അവയൊന്നും ഉണ്ടാക്കിയിട്ടില്ല. ഹൈന്ദവ-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സൗഹൃദം കളിയാടുന്ന മണ്ണിൽ ആരും വർഗീയ വിഷം ചീറ്റരുത്. പ്ലീസ്
Comments