ന്യൂഡൽഹി: പ്രവാചക പരാമർശം നടത്തിയ വഖഫ്ബോർഡ് മുൻ അദ്ധ്യക്ഷൻ സയെദ് വസീം റിസ്വിയ്ക്കും യതി നരസിംഹാനന്ദയ്ക്കുമെതിരെ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. വീണ്ടും പ്രവാചക പരാമർശം നടത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. ഇന്ത്യൻ ഷിയാ എസ്നാ അഷാരി ജമാഅത്താണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഭരണഘടനയിലെ 32ാം അനുച്ഛേദ പ്രകാരം പ്രവാചകനെതിരെ പരാമർശങ്ങൾ നടത്തരുതെന്ന് ഇരുവരോടും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജമാഅമത്ത് ഹർജി നൽകിയത്. ഇതിന് പുറമേ ഖുർ ആനിലെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഭാഗങ്ങൾ നീക്കിക്കൊണ്ടുള്ള ‘ മുഹമ്മദ്’ എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ 32ാം അനുച്ഛേദ പ്രകാരം നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പരാതി നൽകണമെങ്കിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം ഹർജി പരിഗണിക്കാൻ കഴിയില്ല. അങ്ങനെ കോടതി ചെയ്താൽ അതിലൂടെ തെറ്റായ സന്ദേശമാണ് നൽകുകയെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Comments