ഷാർജ: ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യ- പാകിസ്താൻ പോരാട്ടം. സെപ്റ്റംബർ 4 ഞായറാഴ്ച നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ ഫോറിൽ കടന്നത്. പാകിസ്താനാണ് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ.
ഇന്ന് നടന്ന മത്സരത്തിൽ ഹോങ്കോംഗിനെതിരെ 155 റൺസിന്റെ തകർപ്പൻ ജയത്തോടെയാണ് പാകിസ്താൻ സൂപ്പർ ഫോറിൽ കടന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. 57 പന്തിൽ പുറത്താകാതെ 78 റൺസ് എടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. ഫഖർ സമാൻ 41 പന്തിൽ 53 റൺസ് നേടി. 15 പന്തിൽ 5 സിക്സറുകൾ പറത്തിയ ഖുശ്ദിൽ 35 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം ഇന്നും പരാജയപ്പെട്ടു. 9 റൺസ് മാത്രമാണ് അസമിന് നേടാൻ സാധിച്ചത്.
മറുപടി ബാറ്റിംഗിൽ 10.4 ഓവറിൽ ഹോങ്കോംഗ് തകർന്നടിഞ്ഞു. 38 റൺസിന് അവർ പുറത്തായി. 2.4 ഓവറിൽ 4 വിക്കറ്റ് വീഴ്‌ത്തിയ ശദബ് ഖാനും 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് നവാസും 2 വിക്കറ്റ് വീഴ്‌ത്തിയ നസീം ഷായും ഒരു വിക്കറ്റുമായി ഷാനവാസ് ദഹാനിയും ചേർന്നാണ് ഹോങ്കോംഗിനെ ചുരുട്ടി കൂട്ടിയത്. പാകിസ്താൻ വിട്ടു നൽകിയ 10 എക്സ്ട്രാ റണ്ണുകൾ കഴിഞ്ഞാൽ 8 റൺസെടുത്ത ക്യാപ്ടൻ നിസാകത് ഖാനാണ് ഹോങ്കോംഗിന്റെ ടോപ് സ്കോറർ.
Comments