ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്. ഏഴു മണിക്കൂറോളമാണ് നടിയെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്തത്.ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിംഗിൽ നിന്നും 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്തത്.
കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖർ ആഡംബര കാറും മറ്റു സമ്മാനങ്ങളും നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ സുകേഷ് കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് നിരസിച്ചെന്നാണ് നടിയുടെ വാദം. നടിയെ നേരത്തെ ഇഡിയും ചോദ്യം ചെയ്തിരുന്നു. സുകേഷ് നൽകിയ സമ്മാനങ്ങളെക്കുറിച്ച് പോലീസ് ചോദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
കേസിൽ സുകേഷിനും ഭാര്യ ലീന മരിയ പോളിനും മറ്റ് 12 പേർക്കുമെതിരെ ഡൽഹി പോലീസ് കഴിഞ്ഞ വർഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിൻ ഫെസർണാണ്ടസിനെയും പ്രതി ചേർത്തിരുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ സുകേഷിൽ നിന്ന് ജാക്വിലിന് 5.71 കോടി രൂപ സമ്മാനം ലഭിച്ചതായി പറഞ്ഞിരുന്നു. പട്യാല ഹൗസ് കോടതിയിൽ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വലിൻ ഫെർണാണ്ടസ് പ്രതിയാണ്. സുകേഷുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെപ്തംബർ 26-ന് കോടതിയിൽ ഹാജരാകാൻ നിർദേശവുമുണ്ട്.
Comments