തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷ് സ്പീക്കർ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് ഉച്ചയ്‌ക്കു ശേഷം രാജിക്കത്ത് നൽകി. കുറഞ്ഞ കാലമാണെങ്കിലും സഭയുടെ അധ്യക്ഷനായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച അസുലഭ അവസരമായി കണക്കാക്കുകയാണെന്ന് എംബി രാജേഷ് പറഞ്ഞു.
തികച്ചും ജനാധിപത്യപരമായും ചട്ടങ്ങൾക്കനുസരിച്ചുമാണ് പ്രവർത്തിച്ചിട്ടുള്ളത്. 15 മാസത്തിനിടയിൽ 83 ദിവസം സഭ സമ്മേളിച്ചു. 65 നിയമങ്ങൾ പാസാക്കി. സമയക്രമം പാലിച്ചു തന്നെ സമ്മേളന നടപടികൾ പൂർത്തിയാക്കാൻ പരമാവധി ശ്രമം നടത്തിയിട്ടുണ്ടെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നിയമസഭയുടെ അന്തസ്സും നിലവാരവും കാത്തുസൂക്ഷിക്കാൻ തികഞ്ഞ ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നും എംബി രാജേഷ് അവകാശപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് കേരള നിയമസഭ വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച, ഇന്ത്യയിലെ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം വലിയ വിജയമായിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന മുഹൂർത്തങ്ങളും സ്വതന്ത്ര ഭാരതത്തിന്റെയും ആധുനിക കേരളത്തിന്റെയും ചരിത്രവും ആവിഷ്‌കരിക്കുന്ന പ്രദർശനവും സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകളാണ് പ്രദർശനം കണ്ടത്. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയ ഭരണഘടനാ അസംബ്ലിയിലെ പൂർണമായ ചർച്ചകളുടെ മലയാള പരിഭാഷ തയാറാക്കാനുള്ള പദ്ധതിയും ആരംഭിക്കാൻ കഴിഞ്ഞു. 2025 ലെ റിപ്പബ്‌ളിക് ദിനത്തിനു മുമ്പായി ഇത് പ്രസിദ്ധീകരിക്കും. 6497 പേജുകളുള്ള ഈ ചർച്ചകൾ 12 വോള്യങ്ങളായാണ് പ്രസിദ്ധീകരിക്കുക.
നിയമനിർമാണത്തിന്റെയും രാഷ്‌ട്രീയ ചർച്ചകളുടെയും ഉന്നത സഭയായി നിയമസഭയെ നിലനിർത്താനാണ് ശ്രമിച്ചത്. ഭരണ, പ്രതിപക്ഷഭേദമെന്യേ എല്ലാ അംഗങ്ങളും ഇക്കാര്യത്തിൽ പൂർണ പിന്തുണയും സഹകരണവും നൽകിയെന്നും മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, അംഗങ്ങൾ എന്നിവരോട് ഇക്കാര്യത്തിൽ കടപ്പാടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. സ്പീക്കറുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണ് മന്ത്രിസഭയിൽ പുതിയ ആളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് നടന്ന ചർച്ചകളിലാണ് എംബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. എ.എൻ ഷംസീർ ആയിരിക്കും ഇനി സ്പീക്കറാകുക.
Comments