ന്യൂഡൽഹി: ശരവേഗത്തിൽ കേസുകൾ തീർപ്പാക്കി സുപ്രീംകോടതി. കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീംകോടതി 1842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യുയു ലളിത്.
കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കിയെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയുടെ വേഗതയെപറ്റി പരാമർശിച്ചത്.
2022 സെപ്റ്റംബർ 1 വരെയുള്ള കണക്കുകൾ നോക്കിയാൽ 70,310 കേസുകൾ, 51,839 പ്രവേശന വിഷയങ്ങൾ, 18,471 റെഗുലർ ഹിയറിംഗ് വിഷയങ്ങളും സുപ്രീംകോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും സ്ഥാനത്തുള്ള ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നൽകി.
കഴിഞ്ഞ മാസം 27 നാണ് ജസ്റ്റിസ് എൻവി രമണയുടെ പിൻഗാമിയായി യുയു ലളിത് സത്യപ്രതിജ്ഞ ചെയ്തത്. 49ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹത്തിന് 74 ദിവസത്തെ കാലാവധിയാണുള്ളത്. നവംബർ 8ന് അദ്ദേഹം വിരമിക്കും.
Comments