അഹമ്മദാബാദ് : രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുജറാത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥ് സിൻഹ് വഗേലയുടെ പേരാണ് ഈ പട്ടികയിലേക്ക് അവസാനമായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് വഗേല ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് കൊഴിഞ്ഞുപോക്ക് വർദ്ധിച്ചത് പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശനത്തിന് ഒരുങ്ങുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്. പുറത്ത് പോകുന്നതിന് മുന്നോടിയായി നിർണായക വെളിപ്പെടുത്തലുകളും വഗേല നടത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം നൽകാൻ 1.5 കോടി രൂപയാണ് പാർട്ടിക്ക് നൽകേണ്ടി വന്നത് എന്ന് വഗേല പറഞ്ഞു. നാളെ രാഹുൽജി ഗുജറാത്തിൽ എത്തി പൊതുപരിപാടികൾ സംഘടിപ്പിക്കും. അതിൽ പങ്കെടുക്കുന്ന നൂറിൽ പത്ത് പേർക്കും അവരുടെ ബുത്ത് ഏതാണെന്ന് പോലും അറിയില്ല. തന്റെ അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. നിരവധി നേതാക്കൾ തന്നെ ചൂഷണം ചെയ്യാനും ആക്രമിക്കാനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാൻ ഒന്നരക്കോടി രൂപയാണ് കോൺഗ്രസ് നേതൃത്വം കൈയ്യിൽ നിന്ന് എണ്ണിവാങ്ങിയത്.
ഇന്ത്യയുടെ ചരിത്രം വായിച്ച് അതിൽ ആകൃഷ്ടനായിട്ടാണ് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ തങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധീരന്മാരായ പോരാളികൾ 1969 ൽ തന്നെ നമ്മെ വിട്ടു പോയെന്ന് വ്യക്തമായി. കോൺഗ്രസ് നേതാക്കളുടെയോ, സ്വാതന്ത്ര്യസമര സേനാനികളുടെയോ ഒരു ചിത്രം പോലും കോൺഗ്രസ് ഓഫീസുകളിൽ ഉണ്ടായിട്ടില്ല.
കോൺഗ്രസ് പാർട്ടി ഒരു കുടുംബത്തെ ആരാധിക്കുകയാണ് ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് വന്നതിൽ പിന്നെ നേതാക്കൾ തന്നെ തട്ടിക്കളിക്കാൻ തുടങ്ങി. പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. പത്ത് വർഷമായി ഇത് തുടരുന്നു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, നിലവിൽ സജീവ രാഷ്‌ട്രീയത്തിലേക്ക് ഉണ്ടാവില്ലെന്നും വഗേല പറഞ്ഞു. തന്നെപ്പോലെ തന്നെ നിരവധി യുവാക്കൾ പാർട്ടി പ്രവർത്തനം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
Comments