മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെപ്പറ്റിയുള്ള അനുഭവം തുറന്നു പറഞ്ഞ് വിരാട് കോഹ്ലി. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനോട് ഇന്ത്യൻ ടീം തോൽവി വഴങ്ങിയതിന് പിന്നാലെ നടന്ന പത്രസമ്മേളത്തിലാണ് വിരാട് കോഹ്ലിയുടെ തുറന്നു പറച്ചിൽ. പാകിസ്താനോട് പരാജയപ്പെട്ടുവെങ്കിലും കോഹ്ലിയുടെ പ്രകടനം പ്രശംസിക്കപ്പെട്ടു. താരത്തിന്റേത് മോശം കളിയാണെന്ന് നിരന്തരം വിമർശിച്ചിരുന്നവർക്കുള്ള മറുപടിയാണ് പാകിസ്താനെതിരെയുള്ള കോഹ്ലിയുടെ പ്രകടനം. ഈ ആവസരത്തിലാണ് ധോണിയുമായുള്ള ഒരു അനുഭവം അദ്ദേഹം ക്രിക്കറ്റ് ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ സന്ദേശം അയച്ചത് ഒരാൾ മാത്രമാണെന്ന് കോഹ്ലി തുറന്നു പറഞ്ഞു. എംഎസ് ധോണി എന്ന മുൻ സഹപ്രവർത്തകൻ മാത്രമാണ് ക്യാപ്റ്റൻസിയിൽ നിന്ന് പിൻമാറിയപ്പോൾ സന്ദേശം അയച്ച ഏക വ്യക്തി. തന്റെ കൈവശം നമ്പർ ഇല്ലാത്ത ധാരാളം പേർ പ്രകടനവുമായി ബന്ധപ്പെട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ടിവിയിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും കളികൾ വിലയിരുത്തി തനിക്ക് സന്ദേശം അയക്കുന്നവർ ധാരാളമാണെന്നും താരം പറഞ്ഞു. എന്നാൽ തന്റെ സഹപ്രവർത്തകരിൽ ആരും തന്നെ ക്യാപ്റ്റൻസി ഒഴിഞ്ഞ അവസരത്തിൽ നേരിട്ട് അഭിപ്രായം പങ്കുവെച്ചില്ല. എംഎസ് ധോണി മാത്രം നേരിട്ട് തനിക്ക് സന്ദേശം അയച്ചു.
തമ്മിൽ ബഹുമാനം നിലനിൽക്കുന്നതു കൊണ്ടും നല്ല ബന്ധമായതിനാലുമാണ് പറയാനുള്ളത് നാം നേരിട്ട് പറയുന്നത് . ധോണിയുടെ സന്ദേശം അത്തരമൊരു ബന്ധത്തിന് ഉദാഹരണമാണ്. തമ്മിൽ നല്ല ബന്ധമാണെങ്കിൽ ധോണിയെ പോലെ നേരിട്ട് തന്നെ അഭിപ്രായം പറയും. താൻ ധോണിയിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല, അദ്ദേഹവും അങ്ങനെ തന്നെയാണ്. ഒരിക്കൽപോലും അദ്ദേഹത്തിൽ നിന്നും തനിക്ക് അസ്വസ്ഥത നേരിടേണ്ടി വന്നിട്ടില്ല, തന്റെ ഭാഗത്തുനിന്നും ധോണിയ്‌ക്കും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ നേരിട്ട് അഭിപ്രായം പറയുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. തനിക്ക് ഒരാളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ആ വ്യക്തിയോട് അതുനേരിട്ട് സംസാരിക്കും. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പരസ്യമായി പറയുകയല്ല വേണ്ടതെന്നും വിമർശിക്കുന്നവരോട് കോഹ്ലി വ്യക്തമാക്കി.
ആളുകൾക്ക് തന്നോട് ആത്മാർത്ഥമായി ഇഷ്ടമുണ്ടെങ്കിൽ, തന്റെ പ്രകടനം മികച്ചതാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ തന്നോടത് നേരിട്ട് സംസാരിക്കും. എന്നാൽ അതല്ല സംഭവിച്ചതും, സംഭവിക്കുന്നതും. തന്നോട് പറയാനുളളത് പരസ്യമായി വെളിപ്പെടുത്തുമ്പോൾ തനിക്ക് അവർ പ്രാധാന്യം നൽകുന്നില്ല എന്നു തന്നെയാണ് അർത്ഥമെന്നും കോഹ്ലി പറഞ്ഞു. താൻ ക്രിക്കറ്റ് കളിച്ചത് സത്യസന്ധമായാണ്, കളിക്കാൻ സാധിക്കുന്ന കാലത്തോളം ആത്മാർത്ഥതയോടെ തന്നെ കളിക്കുമെന്നും താരം കൂട്ടിച്ചേർത്തു.















