ന്യൂഡൽഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി ആരാകണമെന്നുള്ള തീരുമാനം പിന്നീട് അറിയിക്കും. ഭരണഘടനാ മൂല്യവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയുന്നവർക്കാകും മുൻഗണന നൽകുക എന്ന് യെച്ചൂരി പറഞ്ഞു.
രാജ്യത്തെ മതേതര പാർട്ടികൾ ബിജെപിക്കെതിരെ ഒന്നിക്കേണ്ട സമയം അതിക്രമിച്ചെന്നും ഒരുമിച്ചു നിന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ നേരിടാൻ രാജ്യത്ത് സിപിഐഎം നടത്തുന്ന പ്രവർത്തനം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ചർച്ച ചെയ്യും. പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ തങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടെന്ന് യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർഥി പട്ടികയിലേക്ക് നിരവധി പാർട്ടികളിലെ നേതാക്കളുടെ പേരുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് ഇതുവരെയായിട്ടും കടന്നിട്ടില്ല. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നും അദ്ദേഹം എൻ ഡി എയിൽ നിന്നും പുറത്തു വന്നത് ഉചിതമായ തീരുമാനമാണെന്നും യെച്ചൂരി കൂട്ടിച്ചർത്തു.
2024ലെ പൊതു തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുക എന്നതാണ് തങ്ങളുടെ കർത്തവ്യം. അതിനായി മഹാസഖ്യത്തിലെ എല്ലാവരുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments