ന്യൂഡൽഹി: വിദ്യാലയങ്ങളിൽ ഹിജാബ് ധരിച്ച് എത്തുന്നത് മതം അനുഷ്ഠിക്കലാണെന്ന് സുപ്രീംകോടതി. വിദ്യാലയങ്ങളിൽ എന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാമെന്നാണോ?. യൂണിഫോമുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ.
ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ദൂലിയ എന്നിവർ അടങ്ങിയ ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചത്. സ്‌കൂളുകളിലേക്ക് വിദ്യാർത്ഥിനികൾക്ക് എന്തും ധരിച്ച് പോകാമെന്നാണോ കരുതുന്നതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട ഡ്രസ് കോഡ് ഉണ്ട്. ചില റസ്‌റ്റോറന്റുകളിൽ നമ്മൾ ഫോർമൽ വസ്ത്രം ധരിച്ച് പോകും. ചിലതിൽ നമ്മൾ സാധാരണ വസ്ത്രങ്ങൾ ധരിച്ച് പോകും. സ്‌കൂളുകളിൽ യൂണിഫോമിന് പ്രാധാന്യം ഇല്ലെങ്കിൽ വിദ്യാർത്ഥിനികൾക്ക് മറ്റ് വസ്ത്രങ്ങൾ ധരിക്കാം. എന്നാൽ ഹിജാബ് ധരിക്കുന്നത് മതാനുഷ്ഠാനമാണെന്ന് കോടതി വ്യക്തമാക്കി.
കർണാടക വിദ്യാഭ്യാസ നിയമ പ്രകാരം യൂണിഫോം നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാന സർക്കാരിന് ഉത്തരവിടാൻ കഴിയില്ലെന്ന് ആയിരുന്നു ഹർജിക്കാരുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡേയുടെ വാദം. എന്നാൽ ഇത് കോടതി തള്ളി. മുസ്ലീം സംഘടനകളുടെയും വിദ്യാർത്ഥികളുടെയുമുൾപ്പെടെ നിരവധി ഹർജികളാണ് സുപ്രീംകോടതി മുൻപാകെ വന്നിട്ടുള്ളത്. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Comments