ന്യൂഡൽഹി: ഇന്ത്യ യു എസ് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സാൻഫ്രാൻസിസ്‌കോയിലും ലോസ് ആഞ്ചലസിലും സന്ദർശനം നടത്തും. ആറ് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇവിടെ എത്തുന്നത്. അമേരിക്കയുമായി വാണിജ്യ വ്യവസായ സാങ്കേതിക രംഗത്ത് ശക്തമായ ബന്ധം നിലനിർത്തുക എന്നതാണ് സന്ദർശനത്തിന്റെ ഉദ്ദേശം എന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യക്തമായ വ്യാപാര നയമുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിൽ വാണിജ്യ ഇടപാടുകൾ നടത്തുന്നതിനായി പ്രത്യേക സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം രൂപീകരിച്ചിട്ടുണ്ട്.
യു എസ് വാണിജ്യ വകുപ്പ് സെക്രട്ടറി ജിനയുമായി കൂടിക്കാഴ്ച നടത്തുന്നതിലൂടെ പുതിയ ചുവടുവെയ്പുകൾ ഇരു രാജ്യങ്ങൾക്കും ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. അന്താരാഷ്‌ട്ര വ്യാപാര ഇടപാടുകളിൽ ആയിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യക്ക് ഗുണകരമാകുന്ന ബന്ധങ്ങൾ ഉഭയകഷി ചർച്ചയിലൂടെ നടപ്പിലാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി അദ്ദേഹം വിലയിരുത്തുന്നു.
ഇന്ത്യ നിരവധി രാജ്യങ്ങളുമായി അന്താരാഷ്‌ട്ര വ്യാപാര ഇടപാടുകൾ നടത്തുന്നുണ്ട്. അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി കരാറിനെ കുറിച്ച് ചർച്ച നടത്തുകയും അവ നടപ്പിലാക്കാൻ കഴിയുമെന്നും ആഗോള വ്യാപാര രംഗത്ത് ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് USISPF അംഗങ്ങളോട് അദ്ദേഹം പറഞ്ഞു.
ഏർലി പ്രോഗ്രസ്സ് ട്രേഡ് കരാർ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഡിസംബറോടെ കാനഡയുമായി ഇന്ത്യ ഒപ്പ് വെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിയുഷ് ഗോയൽ സൂചിപ്പിച്ചു. കൂടാതെ ഇസ്രായേലുമായും യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുമായും ചർച്ച നടത്തുമെന്നും മികച്ച ബന്ധം നിലനിർത്തി അന്താരാഷ്‌ട്ര വാണിജ്യ വ്യാപാര സാങ്കേതിക രംഗത്ത് ഇന്ത്യയെ ശക്തമായ രാജ്യമാക്കി വളർത്തുവാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments