ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുൻ സൈനികനായ സയ്യദ് ഹബീബ് ഉർ റഹ്മാൻ ആണ് കോടതിയിൽ ഹർജി നൽകിയത്. മതഗ്രന്ഥമായ ഖുർആൻ വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.
അഭിഭാഷകൻ യജ് ആനന്ദ് ദെഹാദ്രായ് ആണ് സയ്യദ് ഹബീബിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇസ്ലാം മതത്തിൽ ഹിജാബിന് വലിയ പ്രസക്തിയില്ലെന്നാണ് മതവിശ്വാസിയായ തനിക്ക് മനസ്സിലായിട്ടുള്ളതെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. തന്റെ ജീവിതത്തിൽ ഇതുവരെ മാതാവിനെയോ സഹോദരിമാരെയോ ഹിജാബ് ധരിക്കാതെ കണ്ടിട്ടില്ല. മുസ്ലീം സ്ത്രീകളായാൽ ഹിജാബ് ധരിക്കണമെന്നാണ് അവർ പറയുന്നത്.
ഇസ്ലാമിക മതഗ്രന്ഥമായ ഖുർആൻ വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചിന്തയുണ്ടാകുന്നത്. അതിനാൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ നിർദ്ദേശം പുറപ്പെടുവിക്കണം. മുസ്ലീം വിദ്യാർത്ഥികൾക്ക് പൊതു സ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ എല്ലാ മത വിഭാഗങ്ങളിൽപ്പെട്ടവരും തുല്യരായുള്ള വിദ്യാലായങ്ങളിൽ ഹിജാബ് ധരിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Comments