തൃശ്ശൂർ: വടക്കേക്കാട് പോലീസുകാരുടെ ഓണാഘോഷം വിവാദത്തിൽ. നടു റോഡിൽ വടം വലിയുൾപ്പെടെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചായിരുന്നു പോലീസുകാർ ഓണം ആഘോഷിച്ചത്. സംഭവത്തിൽ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമപാലകർ തന്നെ നിയമം ലംഘിച്ച് റോഡിൽ ഓണാഘോഷം നടത്തിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പോലീസിന്റെ ഓണാഘോഷ പരിപാടികൾ. സ്റ്റേഷന് മുൻപിലുള്ള പൊതുമരാമത്ത് റോഡിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഗുരുവായൂർ- പൊന്നാനി സംസ്ഥാന പാതയക്ക് സമാന്തരമായ പാതയാണ് ഇത്. നടു റോഡിൽ വടം വലി, കസേര കളി തുടങ്ങിയ മത്സരങ്ങൾ ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയ്ക്കെതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
നേരത്തെ മലപ്പുറത്ത് റോഡിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെ പോലീസ് ലാത്തി വീശിയിരുന്നു. ഇതിന് പിന്നാലെ റോഡിലെ പോലീസിന്റെ ഓണാഘോഷം സംബന്ധിച്ച ചിത്രങ്ങൾ പുറത്തുവരുന്നത്. പരിപാടിയുടെ ചിത്രങ്ങൾ ചില ഉദ്യോഗസ്ഥർ സ്റ്റാറ്റസ് ആയി വാട്സ് ആപ്പിൽ ഇട്ടിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരിൽ നിന്നും ചോദ്യം ഉയർന്നതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
Comments